ചീമേനി: അഞ്ഞൂറിന്റെ കള്ളനോട്ടുകളുമായി പയ്യന്നൂർ സ്വദേശിയായ വാഹന മെക്കാനിക്ക് അറസ്റ്റിലായതിനു പിന്നാലെ പടന്നയിലെ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടറായ യുവതിയും പിടിയിലായതോടെ കള്ളനോട്ട് ഇടപാടിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ വമ്പന്മാർ കുടുങ്ങുമെന്ന് ഉറപ്പായി. പിടിയിലായ യുവതി പ്രധാന കാരിയർ ആണെന്നാണ് സൂചന. പ്രധാന സൂത്രധാരന്മാർ ചെറുവത്തൂർ, പടന്ന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ്.
പടന്നയിലെ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടർ പാടിയോട്ടുചാൽ ഏച്ചിലംപാറ സ്വദേശിനി പി.ശോഭ (45)യെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ എസ്.ഐ എം. സവ്യസാചിയും സംഘവുമാണ് പിടികൂടിയത്. ചീമേനിയിലെ തുറന്ന ജയിലിന്റെ പെട്രോൾ പമ്പിൽ ബുധനാഴ്ചയും അതിന് മുമ്പുള്ള ദിവസവും യുവതി നൽകിയ അഞ്ഞൂറിന്റെ കള്ളനോട്ട് പമ്പ് ജീവനക്കാരും ജയിൽ അധികൃതരും പിടികൂടിയിരുന്നു. വിവരം അറിയിച്ചത് പ്രകാരം ചീമേനി ഇൻസ്പെക്ടർ സലീമും സംഘവും എത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തിരുന്നു. രണ്ടാം തവണയും പമ്പിൽ കള്ളനോട്ട് നൽകിയ യുവതി ജീവനക്കാരുടെ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞദിവസം പയ്യന്നൂർ കണ്ടോത്ത് കൂറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കീട്ടുവയൽ സ്വദേശിയും ചെറുവത്തൂരിൽ വാഹനമെക്കാനിക്കുമായ എം.എ.ഷിജു (36) വിനെ കാൾടെക്സിന് സമീപത്തെ സൂര്യ ഹെറിറ്റേജ് ബാറിൽ അഞ്ച് അഞ്ഞൂറിന്റെ കള്ളനോട്ട് നൽകിയ സംഭവത്തിൽ ടൗൺ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് ശോഭയാണ് രണ്ടായിരം രൂപയുടെ നോട്ടിന് അഞ്ഞൂറിന്റെ നോട്ടുകൾ നൽകിയതെന്ന് മൊഴി നൽകിയത്. ഇയാൾ റിമാൻഡിൽ കഴിയുകയാണ്. ഷിജുവിന്റെ മൊഴിയെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് ചീമേനിയിൽ എത്തി യുവതിയുമായി പാടിയോട്ടുചാലിലെ വീട്ടിൽനടത്തിയ പരിശോധനയിൽ ശോഭയുടെ പങ്ക് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. സംഭവത്തിന് പിന്നിൽ വൻ റാക്കറ്റുകളുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. യുവതിയും മെക്കാനിക്കും ചെറുവത്തൂർ, പടന്ന ഭാഗങ്ങളിൽ വ്യാപകമായി കള്ളനോട്ടുകൾ വിതരണം ചെയ്തതായി പറയുന്നുണ്ട്.