neerezhunnallath
നീരെഴുന്നള്ളത്തിന്റെ ഭാഗമായി സമുദായിയും ജന്മശാന്തിയും കൂവയിലയിൽ ബാവലി തീർത്ഥം ശേഖരിച്ച് അക്കരെ സന്നിധിയിലേക്ക് പുറപ്പെടുന്നു

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് കൊട്ടിയൂരിൽ നടന്നു. കഴിഞ്ഞ മഹോത്സവത്തിന് ശേഷം അക്കരെ സന്നിധാനത്തു നിന്നും പിൻവാങ്ങിയ അടിയന്തിര യോഗക്കാരും ആചാര്യന്മാരും സ്ഥാനികരും സമുദായിയുടെയും ജന്മശാന്തിയുടെയും നേതൃത്വത്തിൽ ആദ്യമായി അക്കരെ സന്നിധാനത്തിലെ സ്വയംഭൂ കുടികൊള്ളുന്ന മണിത്തറയിൽ പ്രവേശിക്കുന്നത് ഇടവത്തിലെ മകം നാളിലെ നീരെഴുന്നള്ളത്തിനാണ്.

കോട്ടയം തെരുവിലെ തിരൂർ കുന്ന് ഗണപതി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട മണിയൻ ചെട്ടിയാൻ സ്ഥാനികന്റെ നേതൃത്വത്തിൽ ഉത്സവ ആവശ്യത്തിനുള്ള വിളക്കു തിരികളുമായുള്ള വിളക്കുതിരി എഴുന്നള്ളത്ത് ഇന്നലെ രാവിലെ ഇക്കരെ കൊട്ടിയൂരിൽ എത്തിയതോടെ ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, ആശാരി, കൊല്ലൻ എന്നീ സ്ഥാനികർ ചേർന്ന് ഇക്കരെ ക്ഷേത്ര നടയിൽ ആയില്യാർ കാവിന് മുന്നിലും മന്ദംചേരിയിലെ ബാവലിക്കരയിലും തണ്ണീർ കുടി ചടങ്ങ് നടത്തി. തുടർന്ന് സമുദായിയുടെയും, ജന്മശാന്തിയുടെയും നേതൃത്വത്തിൽ അടിയന്തിര യോഗം ഇക്കരെ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് പ്രത്യേക വഴികളിലൂടെ നടന്ന് മന്ദംചേരിയിലെ ഉരുളിക്കുളത്തിന് സമീപത്തുനിന്നും കൂവ ഇലകൾ പറിച്ചെടുത്ത് ബാവലിക്കരയിൽ എത്തിയപ്പോൾ ഒറ്റപ്പിലാൻ, ആശാരി, പുറങ്കലയൻ സ്ഥാനികർ മറുകരയിൽ നിന്ന് അടിയന്തിര യോഗത്തെ മുഖാമുഖം ദർശിച്ച് അനുമതി നൽകി.

സ്ഥാനികർ സ്നാനത്തിനിറങ്ങിയപ്പോൾ ഒറ്റപ്പിലാനും സംഘവും അക്കരെ സന്നിധാനത്തിലേക്ക് പുറപ്പെട്ട് തിരുവഞ്ചിറ കടന്ന് മണിത്തറയുടെ കിഴക്ക് ഭാഗത്ത് നിലയുറപ്പിച്ച് കാത്തു നിന്നു. സമുദായി, ജന്മശാന്തി സ്ഥാനികരുടെ നേതൃത്വത്തിൽ അടിയന്തിര യോഗക്കാരും അവകാശികളും മണിത്തറയിൽ എത്തി. കൂവയില കുമ്പിളിൽ ശേഖരിച്ചു കൊണ്ടുവന്ന ബാവലി തീർത്ഥം ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരി സ്വയംഭൂ സ്ഥാനത്ത് അഭിഷേകം ചെയ്തു. തുടർന്ന് സാഷ്ടാംഗ പ്രണാമം ചെയ്ത് അമ്മാറക്കൽ തറ വണങ്ങി സംഘം ഇക്കരെ കൊട്ടിയൂരിലേക്ക് മടങ്ങി. അർദ്ധരാത്രിയോടെ ആയില്യാർ കാവിൽ പടിഞ്ഞീറ്റ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗൂഢ പൂജയും അപ്പട നിവേദ്യവും നടത്തി. 21ന് നെയ്യാട്ടത്തോടെ വൈശാഖ മഹോത്സവം ആരംഭിക്കും. 22ന് ഭണ്ഡാരം എഴുന്നള്ളത്ത്. ജൂൺ 17ന് തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും.


ബാവലിപ്പുഴയിൽ അടിയന്തിര യോഗം

ർവൈശാഖോത്സവത്തിന് മുന്നോടിയായി ബാവലിപ്പുഴയിൽ അടിയന്തിര യോഗം ചേർന്നു. നീരെഴുന്നള്ളത്ത് ചടങ്ങിനായി അക്കരെ സന്നിധാനത്ത് പ്രവേശിച്ച അടിയന്തിര യോഗം സന്നിധാനത്തു നിന്നും മടങ്ങി വരുമ്പോഴാണ് ബാവലിപ്പുഴയിൽ അടിയന്തിര യോഗം ചേർന്നത്. ബാവലിക്കെട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ തീരുമാനിക്കുന്നത്.