കാസർകോട്: പി.എഫ് മിനിമം പെൻഷൻ പതിനായിരം രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നേരിൽ സമർപ്പിച്ച ഭീമഹർജിയിൽ ഉന്നയിച്ച മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ അടിയന്തര ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കാസർകോട് പ്രസ് ക്ലബിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് എ. മാധവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കാസർകോട് പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം പ്രസംഗിച്ചു. എസ്. സുധീശൻ, ക്രിസ് തോമസ്,തേക്കിൻകാട് ജോസഫ്,എം.ജെ.ബാബു,തോമസ് ഗ്രിഗറി,ഇഗ്നേഷ്യസ് ഗോൺസാൽവസ്,അലക്സാണ്ടർ സാം,സണ്ണി ജോസഫ്,ടി.ശശി മോഹൻ,പട്ടത്താനം ശ്രീകണ്ഠൻ,വി.എൻ.ജയഗോപാൽ, എൻ.വി.മുഹമ്മദാലി,എൻ.പി.ചെക്കുട്ടി,വി.ഹരിശങ്കർ,പി.ഗോപി,എം.ബാലഗോപാലൻ,വീക്ഷണം മുഹമ്മദ്,ജയചന്ദ്രൻ, സി.പി.എം സെയ്ദ് അഹമ്മദ്,പി.പി.മുഹമ്മദ് കുട്ടി,പി.അജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഫോറം സംസ്ഥാന സമ്മേളനം തൃശൂരിൽ നടത്താനും തീരുമാനിച്ചു. സമ്മേളനത്തിന് മുമ്പായി മീഡിയാ ഡയറക്ടറി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഫോറം കാസർകോട് ജില്ലാ പ്രസിഡന്റ് വി.വി. പ്രഭാകരൻ സ്വാഗതവും സെക്രട്ടറി എൻ. ഗംഗാധരൻ നന്ദിയും പറഞ്ഞു.