ചിറക്കൽ: പുതിയതെരുവിൽ റോഡിലെ അപാകതകൾ കാരണം യാത്രക്കാരുടെ ജീവൻ പൊലിയുമ്പോഴും അധികൃതർക്ക് മൗനം. നാളുകളായി ഇവിടെ അപകടം തുടർക്കഥയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പത്തോളം അപകടങ്ങളുണ്ടായി.
കഴിഞ്ഞ ഞായറാഴ്ച രാത്രി പുതിയതെരു ധനരാജ് തീയേറ്ററിന് സമീപം ലോറി കയറി സ്‌കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യമുണ്ടായി. വളപട്ടണം തങ്ങൾ വയലിൽ താമസിക്കുന്ന അസനാപാത്ത് ഹൗസിൽ സഫ്വാൻ എന്ന 24 കാരനാണ് മരിച്ചത്. റോഡ് ടാറിംഗിലെ അപാകത കാരണം സ്‌കൂട്ടർ തെന്നിവീഴുകയായിരുന്നു. പിന്നാലെ വന്ന ടാങ്കർ ലോറി കയറിയാണ് യുവാവ് മരിച്ചത്.
കണ്ണൂർ തളാപ്പ് മുതൽ പുതിയതെരു വരെയുള്ള ദേശീയപാതയിൽ നിരവധി സ്ഥലങ്ങളിലാണ് റോഡിൽ സമാനസംഭവമുള്ളതെന്ന പരാതി നേരത്തെ മുതലുണ്ട്. റോഡിന്റെ അരികുകളിൽ ടാറിംഗ് ഉയർന്ന് നിൽക്കുന്ന സ്ഥിതിയാണ്. ഞായറാഴ്ച രാവിലെയും അതേസ്ഥലത്ത് വീണ്ടും അപകടം നടന്നു. ബൈക്ക് യാത്രക്കാരനായ യുവാവ് റോഡിൽനിന്ന് തെന്നിവീണ് ലോറിയിൽ ഇടിക്കുകയായിരുന്നു.
പുതിയതെരു ദേശീയപാതയിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. വിദ്യാർത്ഥികളും പ്രായമായവരടക്കം നൂറുകണക്കിനാളുകൾ കാൽനടയായും കടന്നുപോകുന്നുണ്ട്.
റോഡിലെ ചിലയിടങ്ങളിൽ ടാർ ഉരുണ്ടുകൂടി ഉയർന്ന നിലയിലും താഴ്ന്നും കിടക്കുന്നു. ഇടയ്ക്ക് നടത്തിയ അറ്റകുറ്റപ്പണിയും കുഴി നികത്തിയതല്ലാതെ ഇതിനൊരു പരിഹാരവും കണ്ടില്ല. ഇരുചക്ര വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുകയാണ്.
പൈപ്പിടാൻ കുഴിച്ചതും
കെണിയായി
പുതിയതെരു ദേശീയപാതയുടെ ഒരുഭാഗം പൈപ്പ് ലൈൻ ഇടാനായി ജലഅതോറിറ്റി കുഴിയെടുത്തിരുന്നു.
പൈപ്പിട്ട ശേഷം കുഴിയടച്ചെങ്കിലും കരിങ്കൽച്ചീളുകളും മണലും റോഡിന് മുകളിൽ ഉയർന്നുനിൽക്കുകയാണ്. മാസങ്ങളായി ഇങ്ങനെ കിടക്കുമ്പോഴും ഇതിലും നടപടിയില്ല. ഈ മൺക്കൂനയിൽ തട്ടിയും നിരവധി കാൽനട യാത്രിക്കാർ തെന്നിവീഴുന്നുണ്ട്. മാത്രമല്ല, ഇരുചക്രവാഹനങ്ങൾ മൺകൂനയിൽ തട്ടി മറിയുന്നതും പതിവാണ്.
അശാസ്ത്രീയമായ ടാറിംഗ് കാരണം റോഡ് താഴ്ന്നും ഉയർന്നും തിരമാലപോലെ കിടക്കുന്നതാണ് പ്രധാനമായും അപകട കാരണം. ഇവ യാത്രക്കാർക്ക് കാണാനുമാവില്ല. കുഴിയിൽ ചാടുമ്പോഴാണ് അറിയുക. പരിചയമില്ലാത്ത ഡ്രൈവർമാരാണെങ്കിൽ അപകടത്തിൽപ്പെട്ടത് തന്നെ. മാത്രമല്ല, ഇരുചക്ര വാഹനങ്ങൾ വലിയ ആപത്തിലൂടെയാണ് നീങ്ങുന്നത്.
സമീപത്തെ വ്യാപാരികൾ
1. തളിപ്പറമ്പ് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നത് കാൽനടയാത്ര ദുരിതമാക്കുന്നു
2. പള്ളിക്കുന്ന് സെൻട്രൽ ജയിലിനു സമീപവും റോഡിലെ അപാകത കാരണം സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് ജീവഹാനി സംഭവിച്ചിരുന്നു
3. സംഭവത്തിൽ നിരവധി തവണ പരാതി നൽകിയിട്ടും സർക്കാറിന്റെയോ ദേശീയപാത അധികൃതരുടെയോ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല