കണ്ണൂർ: ജില്ലാ ആശുപത്രിയിൽ നിന്നും പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത ശേഷം കാണാതായ അന്യ സംസ്ഥാന തൊഴിലാളിയെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
കാലിന് പരിക്കേറ്റ നിലയിൽ അക്രമാസക്തനായി നഗരത്തിൽ കണ്ടെത്തിയ ആളെ ആംബുലൻസിൽ കയറ്റി പരിയാരത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഇയാൾ ആംബുലൻസിൽ കയറാൻ തയാറായില്ലെന്നാണ് പൊലീസ് വിശദീകരണം. പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും ഭാഗത്ത് വീഴ്ചയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഹിന്ദി സംസാരിക്കുന്ന ഇയാളെ ആരോ അടിച്ച് പരിക്കേൽപ്പിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.
ഇയാളുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. മികച്ച ചികിത്സ നൽകിയിരുന്നെങ്കിൽ ഇയാൾ മരിക്കുകയില്ലായിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവർമാർ പറഞ്ഞു. ആംബുലൻസിൽ കയറാൻ കൂട്ടാക്കാത്തതോടെ പൊലീസ് ഇയാളെ ഉപേക്ഷിക്കുകയായിരുന്നു. ജൂണിൽ കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.