കണ്ണൂർ: വേനലവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കാനിരിക്കെ ലഹരിക്ക് തടയിടാൻ വിവിധ പദ്ധതികളുമായി എക്‌സൈസ്. സ്‌കൂൾ പരിസരങ്ങളിലെ ലഹരി വിൽപ്പന തടയാൻ കർശന പരിശോധന നടത്തും. കൂടാതെ സ്‌കൂളിന് സമീപമുള്ള കടകളിലെ വ്യാപാരികൾക്ക് ലഹരിക്കെതിരായ ബോധവത്കരണം ഉൾപ്പെടെ നൽകും. അദ്ധ്യയനവർഷത്തിന്റെ ആദ്യവാരം തന്നെ എക്‌സൈസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണം നടത്തും.
സ്‌കൂളുകളിലുള്ള ലഹരി വിരുദ്ധ ക്ലബ്ബുകൾ പുനഃസംഘടിപ്പിച്ച് സജീവമാക്കും. ജില്ലകളിലെ എല്ലാ സ്‌കൂളുകളിലും വിമുക്തി പ്രവർത്തനങ്ങൾക്കായി ഒരു എക്‌സൈസ് ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. സ്‌കൂൾ ആരംഭിക്കുന്നതിന് അരമണിക്കൂർ മുന്നെ മുതൽ ക്ലാസ് ആരംഭിച്ച് അരമണിക്കൂറും സ്‌കൂൾ വിടുന്നതിന് അരമണിക്കൂർ മുന്നെ ആരംഭിച്ച് വിദ്യാർത്ഥികൾ സ്‌കൂൾ പരിസരത്ത് നിന്ന് പോകുന്നതു വരെയും എക്‌സൈസ് പട്രോളിംഗ് തുടരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് മിന്നൽ പരിശോധനകളും നടത്തും. സ്‌കൂൾ പരിസരത്ത് സ്ഥിരമായി കാണുന്ന യുവാക്കളെ പ്രത്യേകം നിരീക്ഷിക്കും. സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാൽ ഇവർക്കെതിരെ നടപടിയെടുക്കും.
പിടിച്ചുകയറ്റാൻ 'വിമുക്തി"
സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന വിമുക്തി സംവിധാനം വഴി ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി ബോധവത്കരിക്കുന്ന പദ്ധതി ഒരു പരിധി വരെ വിജയിച്ചിരുന്നു. അദ്ധ്യാപകരുടെയും ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങളുടയും സഹകരണത്തോടെയായിരുന്നു എക്‌സൈസ് നടപടി. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ അത്തരം കുട്ടികളെ ബോധവത്കരണത്തിലൂടെയും വൈദ്യസഹായത്തോടെയുമാണ് ലഹരിവലയിൽ നിന്ന് പുറത്തെത്തിച്ചത്. അറിയാതെ ലഹരിയുടെ വലയിൽ വീഴുന്നവരാണ് കുട്ടികളിൽ ഭൂരിഭാഗവും.
വിദ്യാലയങ്ങളിൽ പരാതിപ്പെട്ടി
ലഹരി ഉപയോഗത്തെ കുറിച്ചും വിൽപ്പന സംഘങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരോടും രക്ഷിതാക്കളോടും തുറന്ന് പറയാൻ പറ്റാത്ത സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ സ്ഥാപിച്ച പരാതിപ്പെട്ടികളിലൂടെ പ്രശ്നങ്ങൾ അറിയിക്കാം. വിദ്യാർത്ഥികൾക്കിടയിൽ ലഹരി മാഫിയയുടെ ഏജന്റുകളായി പ്രവർത്തിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി.
എക്സൈസ് ചെയ്യുന്നത്
ആദ്യവാരം തന്നെ ലഹരിക്കെതിരെ ബോധവത്കരണം
വിദ്യാലയപരിസരത്ത് നിരീക്ഷണം
വിമുക്തി പ്രവർത്തനത്തിന് ഉദ്യോഗസ്ഥൻ
സ്കൂൾ പരിസരത്ത് പട്രോളിംഗ്
വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഏജന്റുമാരെ കണ്ടെത്താൻ ശ്രമം
സ്‌കൂൾ പരിസരങ്ങളിൽ ലഹരി വിൽപ്പനയും വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതും തടയാൻ ശക്തമായ പരിശോധനകളും നടപടികളും എക്‌സൈസ് സ്വീകരിക്കുന്നുണ്ട്. സ്‌കൂൾ അദ്ധ്യാപകർക്ക് പ്രത്യേക ബോധവത്കരണ ക്ലാസുകളും ഇത്തവണ നൽകും. അദ്ധ്യാപകർ, വിമുക്തിയിലെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ സഹായത്തോടെ സ്‌കൂളുകളിൽ പൂർണ്ണമായും ലഹരിക്ക് തടയിടാൻ സാധിക്കും.പി.എൽ. ഷിബു, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ, കണ്ണൂർ