കോഴിക്കോട് : പ്ലസ് വൺ പ്രവേശനത്തിന് കായിക താരങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് ഡി.ഡി.ഇ ഓഫീസിന് മുന്നിൽ ദേശീയ, സംസ്ഥാന കായിക താരങ്ങളുടെ വടംവലി പ്രതിഷേധം . കോൺഗ്രസ് കായിക വിഭാഗമായ കെ.പി.സി.സി ദേശീയ കായിക വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ദേശീയ കായിക വേദി സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് അടിവാരം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി. ടി. നിഹാൽ, ഒ.കെ .മുഹമ്മദ് റാഫി , ജിനീഷ്‌ലാൽ മുല്ലശ്ശേരി, എം.മുഹമ്മദ് ആഷിഖ് , കെ.പി .മുഹമ്മദ് ഫാരിസ്, വിപുൽ .വി .ഗോപാൽ, മുഹമ്മദ് അഫ്‌സൽ, സുഹൈൽ കൊടുവള്ളി എന്നിവർ പ്രസംഗിച്ചു.
വിവിധ കായിക ഇനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകിയതിനാൽ യോഗ്യരായ കായിക താരങ്ങളുടെ വർദ്ധനവിന് ആനുപാതികമായി സീറ്റ് വർദ്ധിച്ചിട്ടില്ല. നിലവിൽ ഓപ്പൺ മെറിറ്റിന്റെ അഞ്ച് ശതമാനം മാത്രമാണ് സംവരണം ചെയ്തിട്ടുള്ളത്. സർക്കാർ സ്‌കൂളുകളിൽ ഒരു ബാച്ചിൽ രണ്ട് സീറ്റാണെങ്കിൽ എയ്ഡഡ് സ്‌കൂളുകളിൽ ഒരു സീറ്റായി ഒതുങ്ങും. സ്‌പോർട്‌സ് ക്വോട്ട സീറ്റുകളുടെ ഇരട്ടിയാണ് ഇത്തവണ അപേക്ഷയുടെ എണ്ണം. നിലവിലെ അഞ്ചു ശതമാനത്തിൽ നിന്ന് 10 ആയി ഉയർത്തിയാൽ മാത്രമേ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയുള്ളൂമെന്ന് കായിക താരങ്ങൾ പറഞ്ഞു.