road

മുണ്ടക്കയം: വർഷങ്ങളായി തകർന്നുകിടക്കുന്ന കരിനിലം-കുഴിമാവ് റോഡിന് ശാപമോക്ഷമില്ല. മുണ്ടക്കയത്തുനിന്നു കുഴിമാവിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിപ്പെടാവുന്ന റോഡാണ് കരിനിലം-പശ്ചിമ-കുഴിമാവ് റോഡ്. പശ്ചിമ, കൊട്ടാരംകട അടക്കമുള്ള മേഖലയിലെ ആയിരക്കണക്കിന് ആളുകളുടെ ആശ്രയമാണ് ഈ റോഡ്. കൂടാതെ പശ്ചിമദേവീ ക്ഷേത്രത്തിലേക്കു നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. എന്നാൽ റോഡ് തകർന്നതോടെ മേഖലയിലെ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. ടാറിംഗ് പൂർണമായി ഇളകിമാറി മിക്കയിടങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടു കഴിഞ്ഞു. മഴക്കാലം ആരംഭിച്ചാൽ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽപെടുവാൻ സാദ്ധ്യത ഏറെയാണ്. ഏതാനും വർഷങ്ങൾക്കുമുമ്പ് റോഡ് നവീകരിക്കുവാൻ ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, കരാർ ഏറ്റെടുത്തയാൾ കുറച്ചു പണികൾ മാത്രം നടത്തി നല്ലൊരു തുക ബില്ലു മാറി മുങ്ങിയെന്ന് ആരോപണമുണ്ട്. പിന്നീട് കരാറുകാരൻ റോഡിലേക്കു തിരിഞ്ഞു പോലും നോക്കാൻ തയാറായില്ലത്രേ.

മൂന്നു മാസങ്ങൾക്കുമുമ്പ് റോഡ് നവീകരണത്തിനു ഫണ്ട് അനുവദിച്ചതായും ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്നും ജനപ്രതിനിധികൾ വാഗ്ദാനം നൽകിയെങ്കിലും ഒന്നും നടപ്പായില്ല. റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചിരുന്നു. സംഭവം വാർത്തകളിൽ ഇടംപിടിച്ചതോടെ മുതിർന്ന നേതാക്കൾ ഇടപെടുകയും പ്രതിഷേധം തണുപ്പിക്കുകയും ചെയ്‌തു. എന്നാൽ നാട്ടുകാരുടെ യാത്രാക്ലേശത്തിനു മാത്രം പരിഹാരമുണ്ടായില്ല. കരിനിലം മുതൽ പശ്ചിമ -കൊട്ടാരംകട വരെയുള്ള 10 കിലോമീറ്റർ റോഡാണ് തകർന്നു ശോചനീയാവസ്ഥയിലായിരിക്കുന്നത്. തകർന്ന റോഡിലൂടെ സർവീസ് നടത്തുന്നതുമൂലം വാഹനങ്ങൾക്കു കേടുപാട് സംഭവിക്കുന്നതും പതിവ് സംഭവമാണ്. ഇതോടെ മേഖലയിലേക്കുള്ള പൊതുഗതാഗതം കുറഞ്ഞു. ഒാട്ടോ ഉൾപ്പെടെയുള്ള ടാക്‌സി വാഹനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. ഇതിനായി വൻ തുക തന്നെ മുടക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.