പാലാ: അധികാരികളുടെ അനാസ്ഥ തുടരുമ്പോൾ റിവർ വ്യൂ റോഡ് നിർമ്മാണം ഒച്ചിഴയുംപോലെ.
മീനച്ചിലാറിന്റെ തീരത്തു കൂടി ജനറലാശുപത്രി ജംഗ്ഷൻ മുതൽ കൊട്ടാരമറ്റം വരെ നിരവധി തൂണുകളിൽ പാലമായി തീർക്കുന്ന റോഡിന്റെ നിർമ്മാണ പ്രവൃത്തികളാണ് വൈകുന്നത്.
സ്ഥലം ഏറ്റെടുപ്പിൽ പാളിച്ച
സ്ഥലം ഏറ്റെടുത്തപ്പോൾ റവന്യൂ വകുപ്പ് അധികൃതർക്കുണ്ടായ പാളിച്ചയാണ് കുഴപ്പങ്ങൾക്കിടയാക്കിയത്. ഇത് നിർമ്മാണം മുടങ്ങാനും കാരണമായി. കൊട്ടാരമറ്റം ഭാഗത്ത് 200 മീറ്ററോളം നീളത്തിൽ അനുബന്ധറോഡ് പണി തീർക്കണം. തൂണുകളിൽ പാലമായി പണിതീർത്ത ഭാഗത്തും നിർമ്മാണജോലികൾ ഇനിയും നടക്കാനുണ്ട്. പാലാഏറ്റുമാനൂർ റോഡിന് സമാന്തരമായാണ് റിവർവ്യൂ റോഡ്.
മീനച്ചിലാറിന്റെ തീരത്തുകൂടി തൂണുകൾ: 150ലേറെ
റോഡിന് വീതി: 12 മീറ്റർ, 2 മീറ്റർ നടപ്പാത
പദ്ധതി ചെലവ് : 33 കോടി രൂപ
പ്രഖ്യാപിച്ചത് കെ.എം.മാണി
2013 ലെ സംസ്ഥാന ബഡ്ജറ്റിൽ അന്നത്ത ധനമന്ത്രി കെ.എം.മാണിയാണ് ആകാശപാത പ്രഖ്യാപിച്ചത്. 2015 ൽ ഭൂമി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറി. 12 പേരിൽ നിന്ന് 14 കോടി രൂപ ഭൂമി ഏറ്റെടുക്കലിന് മാത്രം ചെലവഴിച്ചു. പ്രളയവും കൊവിഡും മൂലം നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങി കിടക്കുകയായിരുന്നു. പ്രളയത്തിൽ നിർമ്മാണ സാമഗ്രികൾ നഷ്ടപ്പെടുകയും ചെയ്തു. ജോസ് കെ.മാണി എം.പിയും, മാണി സി കാപ്പൻ എം.എൽ.എയും പൊതുമരാമത്ത് മന്ത്രിയെ നേരിൽ കണ്ടതിനെ തുടർന്നാണ് ജോലികൾ പുനരാരംഭിച്ചത്.
പദ്ധതി യാഥാർത്ഥ്യമായാൽ
റിവർ വ്യൂ റോഡ് പൂർത്തിയാകുന്നതോടെ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഗതാഗതത്തിരക്ക് പൂർണമായും നിയന്ത്രിക്കാനാകും. നഗരത്തിനുള്ളിൽ പ്രവേശിക്കാതെ തന്നെ വാഹനങ്ങൾക്ക് ളാലം ജംഗ്ഷനിൽ നിന്ന് കൊട്ടാരമറ്റത്തെത്താം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമാണോദ്ഘാടനം നടക്കുകയും പിന്നീട് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പണി ആരംഭിക്കുകയും ചെയ്തതാണ് പദ്ധതി. മീനച്ചിലാറിന്റെ തീരത്ത് ഒരുകിലോമീറ്റർ ദൂരമുള്ള വലിയ പാലമാണ് തീർക്കുന്നത്. പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായെങ്കിലും കൊട്ടാരമറ്റത്തും ജനറലാശുപത്രി ജംഗ്ഷനു സമീപത്തും അനുബന്ധ റോഡുകൾ പണിയുന്നതിന് ഇനിയും പ്രവൃത്തികൾ തുടങ്ങിയിട്ടില്ല. നിലവിലുള റിവർവ്യൂ റോഡ് കൊട്ടാരമറ്റത്തേയ്ക്ക് നീട്ടുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി. പാലാ വലിയപാലത്തിന് സമീപം തൂണുകളിൽ തീർക്കുന്ന പാലത്തിന്റെ അവസാനഘട്ട നിർമ്മാണപ്രവൃത്തികൾ അനിശ്ചിതാവസ്ഥയിലാണ്. ഇവിടെ സ്വകാര്യവ്യക്തിയുടെ കെട്ടിടമുള്ള സ്ഥലം റവന്യൂ ഭൂമിയെന്ന് കണക്കാക്കി നിർമ്മാണം നടത്തിയപ്പോൾ സ്ഥലമുടമ എതിർപ്പുമായെത്തിയിരുന്നു. കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറിവരും വിധമാണ് നിർമ്മാണം നടത്തിയത്. നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാതെയാണ് നിർമ്മാണം നടത്തിയത്.