വൈക്കം: ആനപ്രേമികളുടെ ഹൃദയത്തിലിടം നേടിയ ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു. ഉത്സവപറമ്പുപുകളിലെ നിറ സാന്നിദ്ധ്യമായിരുന്ന ആനയെ കാലിന് നീരുവന്നതിനെ തുടർന്നാണ് ഒരു മാസം മുമ്പ് വെച്ചൂർ ഗോവിന്ദപുരം ക്ഷേത്രത്തിനു സമീപം പട്ടത്താനത്ത് ചികിത്സയ്ക്കായി കൊണ്ടുവന്നത്. മാർച്ചിൽ ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളത്തിനായി പട്ടാമ്പി കർണനെത്തിയിരുന്നു. അസുഖബാധിതനായതോടെ ചികിത്സയ്ക്കായി വെച്ചൂരിലേയ്ക്ക് വീണ്ടുമെത്തിക്കുകയായിരുന്നു. നീരുവന്ന കാലുകളിലെ പരിക്ക് പിന്നീട് ആഴത്തിലുള്ള വലിയ വൃണമായി. വനം വകുപ്പിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. ഇന്നലെ പുലർച്ചെ ചരിഞ്ഞു. പട്ടാമ്പി സ്വദേശി പ്രമോദിന്റെ ഉടമസ്ഥതയിലുള്ളതാണ് ആന. 45 വയസായിരുന്നു. ഫോറസ്റ്റ് അധികൃതരെത്തി ഇൻക്വസ്റ്റ് തയാറാക്കിയതിനെ തുടർന്ന് മൃതദേഹം മറവുചെയ്യാനായി കോടനാട്ടേയ്ക്ക് കൊണ്ടുപോയി.