ഇളങ്ങുളം : ജന്മനാ മൂകയും ബധിരയുമായ ബിൻസിക്ക് ജീവിതപങ്കാളിയായി എത്തിയത് മൂകനും ബധിരനുമായ ശരത്. രണ്ടാംമൈൽ നരിയനാനി ഉഴത്തിൽ ബിൻസിയുടെ കഴുത്തിൽ ശരത് താലി ചാർത്തിയപ്പോൾ ആശംസകളുമായി ബന്ധുമിത്രാദികൾക്കൊപ്പം എലിക്കുളം പഞ്ചായത്തിലെ അംഗങ്ങളും ജീവനക്കാരുമെത്തി.
ഉഴത്തിൽ സാബുവിന്റെയും തുളസിയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് ബിൻസി. മണ്ണയ്ക്കനാട് സ്‌പെഷ്യൽ സ്‌കൂൾ പഠനത്തിനു ശേഷം തിരുവനന്തപുരം കൈമനം പോളി ടെക്‌നിക്കിൽ നിന്നും കംപ്യൂട്ടർ എൻജിനീയറിംഗ് പാസായി. ഇപ്പോൾ വലവൂർ ട്രിപ്പിൾ ഐ.ടി.യിൽ ജോലി ചെയ്യുന്നു.
പുലർച്ചെ മുതൽ വീട്ടിലെ പാചകപ്പുരയിൽ സാബുവും തുളസിയും ചേർന്ന് പലഹാരങ്ങളുണ്ടാക്കി കടകളിലെത്തിച്ചാണ് വരുമാനം കണ്ടെത്തുന്നത്. തുളസി സ്വന്തമായി ഓട്ടോറിക്ഷ ഓടിച്ചാണ് കടകളിൽ ഭക്ഷണവിതരണം നടത്തുന്നത്. എലിക്കുളം പഞ്ചായത്തിലെ പൊതുപരിപാടികളിലും ഭക്ഷണമെത്തിക്കുന്നത് തുളസിയാണ്. അതിനാൽ തങ്ങളുടെ കുടുംബത്തിലെ അംഗത്തിന്റെ വിവാഹമായി കരുതിയാണ് ആശംസകളോടെ പഞ്ചായത്തംഗങ്ങളും ജീവനക്കാരും എത്തിയത്.
ചേർത്തല തുറവൂർ കോയിപ്പുറത്ത് വീട്ടിൽ ഉദയഭാനുവിന്റേയും ഗീതയുടേയും മകനാണ് ശരത്. കൊല്ലം വാളകം സി.എസ്.ഐ. കോളേജിൽ നിന്ന് ബി.കോം.ബിരുദം നേടിയ ശരത് ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.