കാലവർഷം: ജാഗ്രതയോടെ ജില്ലാ ഭരണകുടം
കോട്ടയം: മഴ ശക്തമായ സാഹചര്യത്തിൽ ജാഗ്രതയോടെ ജില്ലാ ഭരണകുടം. കാലവർഷത്തെ നേരിടാനും തയാറായിരിക്കാനും വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നിർദ്ദേശം നൽകി. മഴക്കാലമുന്നൊരുക്ക പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി.
വഴിയരികിലും സ്‌കൂളുകളിലും അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ സാമൂഹിക വനവൽക്കരണ വിഭാഗം, പൊതുമരാമത്ത് വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയോട് കളക്ടർ നിർദ്ദേശിച്ചു. റോഡരികിലെ സൂചനാബോർഡുകൾ മറയ്ക്കുന്ന മരച്ചില്ലകളും മറ്റു തടസങ്ങളും പൊതുമരാമത്ത് റോഡ് വിഭാഗം അടിയന്തരമായി നീക്കും. പ്രവർത്തനങ്ങൾ മേയ് 25നകം പൂർത്തീകരിക്കണം.
ഫിറ്റ്‌നസ് പരിശോധന ആരംഭിച്ചു
സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ആരംഭിച്ചതായി ആർ.ടി.ഒ യോഗത്തെ അറിയിച്ചു. സ്‌കൂൾ വിദ്യാർഥികളുടെ യാത്രയ്ക്കായി ഫിറ്റ്‌നസ് ഇല്ലാത്ത ഒരു വാഹനവും ഓടിക്കാൻ പാടില്ല. ഇക്കാര്യം ആർ.ടി.ഒ. ഉറപ്പാക്കണം. സ്‌കൂൾ അങ്കണങ്ങൾ വൃത്തിയാക്കൽ, കുടിവെള്ള ടാങ്ക് വൃത്തിയാക്കൽ പ്രവർത്തികൾ, ഫിറ്റ്‌നസ് നടപടികൾ എന്നിവ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ ഉപഡയറക്ടർ പറഞ്ഞു. ഡി.ഇ.ഒ, എ.ഇ.ഒ. എന്നിവരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എല്ലാ സ്‌കൂളുകളും സന്ദർശിച്ച് പ്രവർത്തികൾ പരിശോധിക്കും.
തീരുമാനങ്ങൾ ഇങ്ങനെ
വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ മരശിഖിരങ്ങൾ വെട്ടിമാറ്റണം
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേർന്ന് കിണറുകൾ അണുവിമുക്തമാക്കണം
റോഡരികിലുള്ള ജലാശയങ്ങളെക്കുറിച്ച് സൂചന നൽകാനായി റിഫ്‌ളക്ടറുകൾ സ്ഥാപിക്കണം.
ജില്ലയിലെ വെള്ളച്ചാട്ടങ്ങളടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിരോധന-മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കണം.
പരിശോധന പതിവാക്കണം
മഴക്കാലത്ത് മഴക്കെടുതി,മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിൽ തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ പതിവായി പരിശോധന നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ആളുകളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കണം