ചങ്ങനാശേരി: പോക്കറ്റിൽ പണമില്ലാതെ ചങ്ങനാശേരി നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിൽ നിന്ന് ഫയലുകൾ നീങ്ങുമെന്ന് കരുതേണ്ട. കാണേണ്ടവരെ കണ്ട് കൊടുക്കേണ്ടത് കൊടുക്കാതെ കാര്യം നടക്കില്ലെന്ന് സാരം. എൻജിനീയറിംഗ് വിഭാഗത്തിലെ അഴിമതി സംബന്ധിച്ച് ഭരണപക്ഷ-പ്രതിപക്ഷ ഭേദമെന്യേ ആരോപണം ഉയരുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിനിടെ ഭരണസമിതിയംഗവും സി.പി.എം പ്രതിനിധിയുമായ ആറാം വാർഡ് കൗൺസിലർ കെ.ആർ.പ്രകാശ് തന്നെ ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തി. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജോമി ജോസഫും എൻ.ഡി.എ അംഗം പി.ആർ.വിഷ്ണു ദാസും ആരോപണം ഉന്നയിച്ചു.
ആരോപണം നഗരസഭയ്ക്ക് പുറത്തേക്ക്
ഭരണകക്ഷിയിൽപ്പെട്ട അംഗം തന്നെ ആരോപണം ഉന്നയിച്ചതോടെ അത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയാണ്. ചില ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്നത് പോലെയാണ് ഭരണം നടക്കുന്നതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. എൻജിനീയറിംഗ് വിഭാഗത്തിനെതിരെയാണ് കൗൺസിൽ യോഗത്തിൽ ഏറ്റവും കൂടുതൽ ആരോപണം ഉയർന്നത്. വകുപ്പിൽ കഴിഞ്ഞയിടെ നടന്ന വിജിലൻസ് അന്വേഷണങ്ങളും പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു. നഗരപരിധിയിൽ നിയന്ത്രങ്ങളും നിയമങ്ങളും കാറ്റിൽപറത്തി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി ആരോപണമുണ്ട്.
അവർ കൊള്ളയടിക്കുന്നു
ജനത്തെ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥന്മാരാണ് എൻജിനീയറിംഗ് വിഭാഗത്തിലേതെന്നാണ് പ്രധാന ആരോപണം. ഉദ്യേഗസ്ഥന്മാർക്ക് വേണ്ടി പുറത്ത് പണം കൈപ്പറ്രാനും കേസുകളുടെ വിവരങ്ങൾ അറിയിക്കാനും പുറത്ത് ആളുകളുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.