arya-rajendran

തിരുവനന്തപുരം: കാർ കുറുകെ ഇട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന അഞ്ച് പേർക്കുമെതിരെ കേസെടുത്തു. കന്റോൺമെന്റ് പൊലീസ് ആണ് കേസെടുത്തത്. ഗതാഗതം തടസപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് കാട്ടി നൽകിയ പൊതുതാത്പര്യ ഹർജിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മേയർ ആര്യാ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിന് മുന്നിൽ നിർത്തിയിട്ട സംഭവത്തിൽ പരിശോധിച്ച് നടപടിയെടുക്കാൻ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് കന്റോൺമെന്റ് പൊലീസിന് നിർദേശം നൽകിയത്. അഭിഭാഷകനായ ബെെജു നോയലിന്റെ ഹർജിയിലാണ് നടപടി. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നായിരുന്നു ബെെജു നോയൽ നൽകിയ പരാതി.

അതേസമയം, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി പൊതുഗതാഗതം സ്‌തംഭിപ്പിച്ച മേയർ ആര്യ രാജേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കണമെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു സ്വകാര്യ ഹർജി സമർപ്പിച്ചിട്ടുണ്ട്. മേയറുടെ ഭർത്താവും ബാലുശേരി എം. എൽ. എയുമായ കെ.എം സച്ചിൻ ദേവ്, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയുന്ന യുവാവ് എന്നിവർക്കെതിരെയും ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുക്കണം. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസിൽ അതിക്രമിച്ച് കടന്നതും അന്യായമായി തടഞ്ഞ് വച്ചതും അസഭ്യം പറഞ്ഞതും തെളിവു നശിപ്പിച്ചതും അടക്കമുളള കുറ്റങ്ങളും ചുമത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.