അസ്തമയസൂര്യൻ മറഞ്ഞിട്ട്
നാലു നാഴിക കഴിഞ്ഞു.
ആദ്യമായി കാണുകയാണ്,
മുന്നിൽ ഈ രൂപത്തിൽ
ഒരു സുന്ദരിയെ...
ഒറ്റനോട്ടത്തിൽ വെണ്ണക്കൽ പ്രതിമ;
വീണ്ടും നോക്കിയപ്പോൾ
കറുത്ത മാസ്കിട്ടിരിക്കുന്നു
ആഭരണങ്ങളൊന്നുമില്ല
കാതിൽ കമ്മൽത്തുളകൾ മാത്രം;
മൂക്കുത്തിയും
ഊരിപ്പോയിരിക്കുന്നു!
ചിരിക്കുകയാണോ,
കരയുകയാണോ?
മാസ്ക് എല്ലാം ഒളിപ്പിക്കുന്നു!
ത്വരയുണർത്തുന്ന കവാടങ്ങളെല്ലാം
നീല ഗൗൺ കൊണ്ട്
മൂടപ്പെട്ടിരിക്കുന്നു...
അത് ഇരുണ്ട മേഘം പോലെ.
ചുണ്ട് പൊട്ടിയിട്ടുണ്ട്!
കൈത്തണ്ടയിൽ വയലറ്റ് മറുക്
ഇരുകവിളിലും നുണക്കുഴി
ചിരി മാഞ്ഞിട്ടില്ല.. !
നീല ഗൗൺ കുടുക്കുകൾ
വീണ്ടും നേരെയാക്കി...
ഇനിയുമുണ്ട് നേരം വെളുക്കാൻ.
ബോധമില്ലാതെയാണ്
ഗൗൺ അഴിച്ചത് -
അപ്പോൾ നിലാവു പോലും
കണ്ണടച്ചു... ആസക്തിയുടെ
സ്നിഗ്ദ്ധത പകർന്ന
ടേബിളിൽത്തന്നെ ഉറങ്ങട്ടെ...
കീറിമുറിക്കാനുള്ള
സുന്ദര ഗാത്രം!