ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല. അന്തിമവാദത്തിനായി കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും പരിഗണിക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. .ഇന്ന് സുപ്രീംകോടതിയുടെ മുന്നിൽ വന്ന മറ്റുകേസുകൾ നീണ്ടുപോയതാണ് ലാവ്‌ലിൻ കേസ് പരിഗണിക്കാതിരിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. അന്തിമ വാദത്തിനുള്ള പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും അഭിഭാഷകർ ആരും ഇക്കാര്യം ഉന്നയിച്ചില്ല. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചായിരുന്നു ഹർജി പരിഗണിക്കേണ്ടിയിരുന്നത്.
30 തവണയാണ് സുപ്രീം കോടതിയില്‍ ലാവ്‌ലിന്‍ കേസ് ലിസ്റ്റ് ചെയ്തത്. എന്നാല്‍ ഓരോ തവണയും കേസ് മാറ്റിവയ്ക്കുകയായിരുന്നു. വിവിധ ഘട്ടങ്ങളില്‍ സിബിഐ തന്നെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും കേസ് മാറ്റിവച്ചിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരി ആറിനാണ് ലാവ്‌ലിന്‍ കേസ് ഒടുവില്‍ പരിഗണിച്ചത്.
1996ലെ നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. 2017ലാണ് ഹൈക്കോടതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയത്.
വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഇളവ് തേടിയുള്ള ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.