ganesh-kumar

തിരുവനന്തപുരം: മേയറും കെഎസ്‌ആർടിസി ഡ്രൈവറും തമ്മിൽ വാക്പോര് നടന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് നഷ്ടപ്പെട്ടതിൽ പൊലീസ് കേസെടുത്തു. മേയർ ആര്യ രാജേന്ദ്രനുമായി തർക്കത്തിലേർപ്പെടുമ്പോൾ ഡ്രൈവർ യദു ഓടിച്ചിരുന്ന കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് നഷ്ടപ്പെട്ടതിൽ അന്വേഷണം നടത്താൻ മന്ത്രി കെബി ഗണേശ് കുമാർ നിർദ്ദേശം നൽകിയിരുന്നു.

സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കറിനാണ് മന്ത്രി നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്‌‌ആർടിസി നൽകിയ പരാതിയിൽ തമ്പാനൂർ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. ദൃശ്യങ്ങൾ ശേഖരിക്കാൻ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്‌ആർടിസിക്ക് നേരത്തെ കത്ത് നൽകിയിരുന്നു. തൃശൂരിലേയ്ക്ക് സർവീസിന് പോയിരുന്ന ബസ് ഇന്ന് തിരിച്ചെത്തിയതിനുശേഷമാണ് പൊലീസ് പരിശോധന നടത്തിയത്.

ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആരാണ് മാറ്റിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. മെമ്മറി കാർഡ് ആരോ മാറ്റിയതാകാമെന്നാണ് ഡ്രൈവർ യദു പറഞ്ഞത്. താൻ ബസ് ഓടിക്കുമ്പോൾ സിസിടിവി പ്രവർത്തിച്ചിരുന്നെന്നും ദൃശ്യങ്ങൾ പുറത്തുവരണമെന്നും യദു പറഞ്ഞിരുന്നു. തൃശൂരിൽ നിന്ന് വണ്ടി പുറപ്പെട്ടത് മുതൽ ക്യാമറ പ്രവർത്തിച്ചിരുന്നു. പാർട്ടിക്കാർ ആരോ കാർഡ് മാറ്റിയതാകാമെന്നാണ് കരുതുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും യദു ചൂണ്ടിക്കാട്ടിയിരുന്നു.

പാളയം സാഫല്യം കോംപ്ലക്സിന് സമീപം മേയറുടെ കാർ കുറുകെയിട്ട് തടഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ബസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. ഡ്രൈവറുടെ മുന്നിലടക്കം മൂന്ന് ക്യാമറകളാണ് ബസിലുള്ളത്.