കായംകുളം: നഗരമദ്ധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. കായംകുളം ചിറക്കടവം തയ്യിൽ അബ്ദുൾ ഗഫാർ സേട്ടിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഭാര്യ റാബിയ ഭായിയുടെ ചികിത്സയിക്കായി തിരുവനന്തപുരത്ത് പോയ വീട്ടുകാർ ചൊവ്വാഴ്ച രാവിലെ രാവിലെ 10 മണിയോടെ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കുന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 83,000 രൂപയും രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന വീട്ടുസാധനങ്ങളും ഗ്യാസ് നിറഞ്ഞ രണ്ട് പാചകവാതക സിലിണ്ടറുകളും വിവിധ കട്ടിംഗ് മെഷീനുകളുമാണ് നഷ്ടമായത്. വാതിലുകളും അലമാരകളും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുൻവശത്തെയും പുറകിലെയും വാതിലുകൾ തകർത്താണ് മോഷ്ടാക്കൾ വീട്ടിനുള്ളിൽ കടന്നത്. ഒരു മുറി ഒഴിച്ച് ബാക്കി എല്ലാ വാതിലും തകർത്തു.
ടോയ്‌ലറ്റിലെ ഉൾപ്പെടെ പെെപ്പുകളും ഫിറ്റിംഗ്‌സും അഴിച്ചെടുത്തു. മോഷ്ടാക്കൾക്ക് വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറി തുറക്കാനായില്ല. മോഷണം കഴിഞ്ഞ് മുറികളിലും ഹാളിലും പ്രതികൾ മൂത്രവിസർജനം നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ശനിയാഴ്ചയാണ് ചികിത്സയ്ക്കായി വീട്ടുകാർ തീരുവനന്തപുരത്തേക്ക് പോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധിച്ച് വരുകയാണെന്നാണ് വിവരം.
അടുത്തിടെ ചേർത്തലയിലും സമാനരീതിയിൽ മോഷണം നടന്നിരുന്നു. ദേശീയപാതയോരത്ത് വയലാർകവലയിൽ പട്ടണക്കാട് രവിമന്ദിരത്തിൽ ജ്യോതിമോളുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിന്നിലെ ജനൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നതെന്നാണ് നിഗമനം. മുറികളുടെയും അലമാരകളുടെയും ഷെൽഫുകളുടെയും പൂട്ടുകൾ തകർത്ത് സാധനങ്ങൾ വാരിവലിച്ചിടുകയും ഉപകരണങ്ങളെല്ലാം അലങ്കോലമാക്കിയ നിലയിലുമായിരുന്നു.
എല്ലാ മുറികളുടെയും വാതിലുകളും പൂട്ടുകളും തകർത്തിട്ടുണ്ട്. ചൊവ്വാഴ്ച ഇവരുടെ ഒരു ബന്ധു വീട്ടിൽ നനയ്ക്കാൻ എത്തിയപ്പോൾ ജനൽ തുറന്നു കിടക്കുന്നതു കണ്ടാണ് എറണാകുളത്തുള്ള വീട്ടുകാരെ അറിയിച്ചത്. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.