salman

മുംബയ്: നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയെ ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ

ദുരൂഹത ആരോപിച്ച് കുടുംബം. പ്രതിയായിരുന്ന അനുജ് തപൻ ജീവനൊടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും കസ്റ്റഡി കൊലപാതകം പൊലീസ് ആത്മഹത്യയായി ചിത്രീകരിക്കുകയാണെന്നും കുടുംബം ആരോപിച്ചു. അനുജിന്റെ മരണത്തിൽ സത്യാവസ്ഥ പുറത്തുവരാൻ പോസ്റ്റ്‌മോർട്ടം മുംബയ്ക്ക് പുറത്തു നടത്തണമെന്നും ആവശ്യപ്പെട്ടു.

അനുജ് ലോക്കപ്പിനുള്ളിലെ ടോയ്‌ലെറ്റിൽ തൂങ്ങിമരിച്ചുവെന്നാണ് പൊലീസിന്റെ വിശദീകരണം. ഉടൻ ആശുപത്രിയിലെത്തിയെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ മാസമാണ് സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത മുഖ്യ പ്രതികൾക്ക് തോക്കുകൾ നൽകിയ പഞ്ചാബ് സ്വദേശികളായ അനുജ് തപനെയും സോനു സുഭാഷ് ചന്ദറിനെയും അറസ്റ്ര് ചെയ്‌തത്. ഇരുവർക്കും ലോറൻസ് ബിഷ്‌ണോയി സംഘവുമായി‌ ബന്ധമുണ്ട്. കേസിലെ മുഖ്യപ്രതികളായ വിക്കി ഗുപ്‌തയും സാഗർപാലും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്.

ഏപ്രിൽ 14നാണ് സൽമാൻ ഖാന്റെ വസതിക്ക് നേരെ ആക്രമണമുണ്ടായത്. സൽമാൻ ഖാന്റെ വസതിക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഗുജറാത്തിലേക്ക് കടന്ന പ്രതികൾ രൂപ മാറ്റം വരുത്തിയിരുന്നു. തോക്ക് നൽകിയ അനുജിന് സൽമാൻ ഖാനുമായി ശത്രുത ഇല്ലായിരുന്നുവെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടു തോക്കുകളും 40 തിരകളുമാണ് ഇവർ നൽകിയത്. അഞ്ചു റൗണ്ട് വെടിവെപ്പുണ്ടായി. 17 തിരകൾ താപി നദിയിൽ നിന്നും കണ്ടെടുത്തിരുന്നു.
ലോറൻസ് ബിഷ്‌ണോയിയുടെയും മറ്റൊരു ഗുണ്ടാസംഘ നേതാവ് ഗോൾഡി ബ്രാറിന്റെയും ഭീഷണിയെത്തുടർന്ന് 2022 നവംബർ മുതൽ സൽമാൻ ഖാന്റെ സുരക്ഷാ വൈ പ്ലസിലേക്ക് ഉയർത്തിയിരുന്നു. നടന് തോക്ക് കൈവശം വയ്ക്കാനും അനുവാദം നൽകി. അനുജിന്റെ മരണവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ചോദ്യംചെയ്യുമെന്ന് മുതിർന്ന പൊലീസ് ഓഫീസർ പി കെ ജെയിൻ പറഞ്ഞു.