amit-shah

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് ഐടി സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നാണ് ഡൽഹി പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്.

വ്യാജ അക്കൗണ്ടുകളിലൂടെ തെറ്റായ വീഡിയോ പ്രചരിപ്പിച്ചുവെന്ന ബിജെപി നേതൃത്വത്തിന്റെ പരാതിയിൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോൺഗ്രസ് നേതാക്കളായ അസ്‌മ, ഗീത എന്നിവരും സോഷ്യൽ മീഡിയ സെല്ലിലെ അംഗങ്ങളായ നവീൻ, ശിവ, മന്ന എന്നിവരുമാണ് അറസ്റ്റിലായത്. ഇവരെ ഉടൻ ഡൽഹിയിലെത്തിക്കും.

തെലങ്കാനയിൽ അമിത് ഷാ നടത്തിയ പ്രസംഗത്തിൽ എസ്‌സി - എസ്‌ടി, ഒബിസി സംവരണം അവസാനിപ്പിക്കുമെന്ന് പറയുന്നതായി കാണിക്കുന്ന വീഡിയോ ആണ് കേസിന് കാരണമായത്. തെലങ്കാനയിൽ മുസ്ലീം സംവരണം എടുത്തുകളയുമെന്ന പ്രസംഗമാണ് എഡിറ്റ് ചെയ്‌ത് പ്രചരിപ്പിച്ചത്. പ്രസംഗത്തിന്റെ യഥാർത്ഥ വീഡിയോ പുറത്തുവിട്ടുകൊണ്ട് ഗുവാഹത്തിയിലെ വാർത്താസമ്മേളനത്തിൽ അമിത് ഷാ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. പരാജയ ഭീതിയിലായ കോൺഗ്രസ് വ്യാജവീഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധിയുടെ അറിവോടെയാണിതെന്നും അമിത് ഷാ ആരോപിച്ചിരുന്നു.

എന്നാൽ, ബിജെപിയാണ് വ്യാജ വീഡിയോ നിർമാണത്തിൽ വിദഗ്ദ്ധരെന്നായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മറുപടി. വ്യാജ വീഡിയോകളിൽ വിവിധ സംസ്ഥാനങ്ങളിൽ നടപടിയും തുടങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിന്റെയും എൻസിപിയുടെയും ഉൾപ്പെടെ വിവിധ എക്‌സ് അക്കൗണ്ടുകളിൽ നിന്ന് വീഡിയോ നീക്കിയിരുന്നു. ഇരുവിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നുവെന്ന വകുപ്പ് ചുമത്തിയാണ് കേസ്. പാർട്ടി ഹാൻഡിലുകൾ വഴി വീഡിയോ പ്രചരിപ്പിച്ചെന്ന് കാണിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നോട്ടീസ് നൽകിയിരുന്നു.