തിരുവനന്തപുരം: നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎക്കെതിരെയും കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
സംഭവത്തിൽ പൊലീസിനും കെഎസ്ആർടിസിക്കും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ഡ്രൈവർക്കെതിരെ കേസെടുത്ത പൊലീസ് മേയറെയും എംഎൽഎയെയും സംരക്ഷിച്ചത് ഇരട്ടനീതിയാണ്. ബസിൽ സിസിടിവിയില്ലെന്ന് ആദ്യം പറഞ്ഞ കെഎസ്ആർടിസി പിന്നീട് ഉണ്ടെന്ന് സമ്മതിക്കുകയും മെമ്മറി കാർഡ് മുക്കുകയും ചെയ്തത് സിപിഎം നേതാക്കളെ സംരക്ഷിക്കാനാണ്. എംഎൽഎ ബസിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടത് ഗൗരവതരമാണ്. മേയർ നിഷേധിച്ചെങ്കിലും എഎ റഹീം എംപി പോലും ഇത് സമ്മതിച്ചിരിക്കുകയാണ്. പിണറായി ഭരണത്തിൽ എന്തും നടക്കുമെന്നതിന്റെ ഉദാഹരണമാണ് തിരുവനന്തപുരത്ത് കണ്ടത്. മെമ്മറി കാർഡ് മാറ്റിയത് കെഎസ്ആർടിസി ഉദ്യോഗസ്ഥരും സിപിഎം യൂണിയൻ നേതാക്കളും ചേർന്നാണെന്ന് ഉറപ്പാണ്. ഇതിൽ കണ്ടക്ടറുടെ പങ്കും അന്വേഷിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് കെഎസ്ആർടിസി ഡ്രൈവറുമായുള്ള പ്രശ്‌നത്തിൽ മേയർ ആര്യാ രാജേന്ദ്രനു വേണ്ടി ആദ്യം ഇടപെട്ടത് താനാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറി എ.എ റഹിം വ്യക്തമാക്കിയത്. മേയറുടെ മെന്റൽ ട്രോമ തനിക്കറിയാമെന്നും റഹിം പറഞ്ഞു. സച്ചിൻ ദേവ് എം.എൽ.എ യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും, ടിക്കറ്റ് എടുത്ത് ഡിപ്പോയിലേക്ക് പോകാനാണ് ബസിൽ കയറിയതെന്നുമായിരുന്നു റഹിമിന്റെ വിശദീകരണം.