bank-account

അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട 407053 രൂപയും നഷ്ടപരിഹാരമായി 50000 രൂപയും നൽകാൻ ഇസാഫ് ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷന്റെ വിധി. അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കാൻ ബാങ്കിന് ബാധ്യതയുണ്ടെന്നും പണം നഷ്ടമായയുടൻ വിവരമറിയിച്ചിട്ടും തിരിച്ചുനൽകാൻ നടപടിയെടുത്തില്ലെന്നും കണ്ടെത്തിയാണ് നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ വിധിച്ചത്. റിസർവ് ബാങ്കിന്റെ മാർഗനിർദേശമനുസരിച്ച് പണം നഷ്ടപ്പെട്ടതിൽ പരാതിക്കാരന് പങ്കുള്ളതായി തെളിയിക്കേണ്ട ബാധ്യത ബാങ്കിനാണെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.


വെട്ടിക്കാട്ടിരിയിലെ എലംകുളവൻ ഉസ്‌മാന്റെ പരാതിയിലാണ് വിധി. കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒ.ടി.പി ആവശ്യപ്പെട്ടുകൊണ്ട് ബാങ്കിൽ നിന്നാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാൾ പരാതിക്കാരനെ വിളിച്ചു. അതുപ്രകാരം ഒ.ടി.പിയും നൽകി. എന്നാൽ പിറ്റേന്ന് ബാങ്കിലെത്തിയപ്പോഴാണ് വിളിച്ചത് ബാങ്കിൽ നിന്നല്ലെന്ന കാര്യമറിയുന്നത്. അക്കൗണ്ടിൽ നിന്ന് 407053 രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തി. എന്നാൽ തുക തിരിച്ചുപിടിക്കാൻ ബാങ്ക് അധികൃതർ നടപടിയെടുത്തില്ലെന്ന് കാണിച്ചാണ് പരാതിക്കാരൻ ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്.

പരാതിക്കാരൻ ഒ.ടി.പി പറഞ്ഞുകൊടുത്തതിനാലാണ് പണം നഷ്ടപ്പെട്ടതെന്നും പണം നഷ്ടപ്പെട്ടതിന് തങ്ങൾ ഉത്തരവാദികളല്ലെന്നുമായിരുന്നു ബാങ്ക് അധികൃതരുടെ വാദം. എന്നാൽ ഈ വാദം കമ്മീഷൻ അംഗീകരിച്ചില്ല. റിസർവ് ബാങ്കിന്റെ മാർഗനിർദേശമനുസരിച്ച് പണം നഷ്ടപ്പെട്ടതിൽ പരാതിക്കാരന് പങ്കുള്ളതായി തെളിയിക്കേണ്ട ബാധ്യത ബാങ്കിനാണെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. നഷ്ടപ്പെട്ട തുകയ്ക്കുപുറമെ 50000 രൂപ നഷ്ടപരിഹാരമായും 10000 രൂപ കോടതിച്ചെലവായും ഒരുമാസത്തിനകം നൽകണമെന്നും കാലതാമസം വരുത്തിയാൽ 9% പലിശ നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ ഉത്തരവിട്ടു.