driving

തിരുവനന്തപുരം: 'H', '8' എടുത്ത് കാണിക്കുക അതുകഴിഞ്ഞ് റോഡില്‍ വണ്ടി ഓടിച്ച് കാണിക്കുക. ഇതാണ് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് എന്ന കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഉള്ള ഒരു ചിത്രം. ഈ രീതിക്ക് മാറ്റം കൊണ്ടുവരാനും നന്നായി വണ്ടിയോടിച്ച് കാണിക്കാന്‍ കഴിയുന്നവരെ മാത്രം ടെസ്റ്റില്‍ പാസിക്കുന്ന സംവിധാനത്തിലേക്ക് മാറുക എന്നതാണ് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നലകിയിരിക്കുന്ന നിര്‍ദേശം. അതായത് ടെസ്റ്റ് നിബന്ധനകളില്‍ യാതോരുവിധ ഇളവും വേണ്ടതില്ലെന്നാണ് വകുപ്പ് തീരുമാനം.

ഇളവുകളൊന്നും നല്‍കാതെ ടെസ്റ്റ് നടത്തിയപ്പോഴാകട്ടെ പങ്കെടുത്ത ഭൂരിഭാഗം പേരും തോല്‍ക്കുകയും ചെയ്യുന്നുവെന്നതാണ് അവസ്ഥ.ടെസ്റ്റ് നിബന്ധനകളില്‍ ഇളവുനല്‍കി പരമാവധിപേരെ വിജയിപ്പിച്ച വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെക്കൊണ്ട് വീണ്ടും ഡ്രൈവിങ് ടെസ്റ്റ് നടത്തിച്ചപ്പോള്‍ വിജയശതമാനം കുത്തനെ ഇടിഞ്ഞു. ദിവസം 100 ടെസ്റ്റുവരെ നടത്തി ലൈസന്‍സ് നല്‍കിയ 15 ഉദ്യോഗസ്ഥരെ നിയോഗിച്ച് നടത്തിയ പരിശോധനയില്‍ 98 അപേക്ഷകരില്‍ 18 പേര്‍ മാത്രമാണ് വിജയിച്ചത്. മുമ്പ് നടത്തിയ ടെസ്റ്റുകളില്‍ വീഴ്ച സംഭവിച്ചെന്നാണ് നിഗമനം. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായേക്കും.

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രതിദിനം 60 ടെസ്റ്റില്‍ കൂടുതല്‍ നടത്തരുതെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ഇത് ലംഘിച്ച് കൂടുതല്‍ ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥരെക്കൊണ്ടാണ് വീണ്ടും ടെസ്റ്റ് നടത്തിപ്പിച്ചത്.ഇവരെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി മുട്ടത്തറയിലെ ടെസ്റ്റിങ്ങിന് നിയോഗിക്കുകയായിരുന്നു. ഇവരെ നിരീക്ഷിക്കാന്‍ മറ്റു ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. എല്‍എംവി (ഫോര്‍ വീലറുകള്‍) എച്ച് ടെസ്റ്റില്‍ തിങ്കളാഴ്ച എത്തിയവരില്‍ ഭൂരിഭാഗംപേരും ജയിച്ചു. എന്നാല്‍, റോഡ് ടെസ്റ്റ് കര്‍ശനമാക്കിയതോടെ ഭൂരിഭാഗവും തോറ്റു.

10-12 മിനിറ്റാണ് റോഡ്ടെസ്റ്റിന് എടുത്തത്. ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിനായി ടെസ്റ്റ് പൂര്‍ണമായും ചിത്രീകരിക്കുകയും ചെയ്തതോടെ പങ്കെടുക്കാന്‍ എത്തിയവര്‍ സമ്മര്‍ദ്ദത്തിലാകുകയും ചെയ്തു. കൂടുതല്‍ ഉദ്യോഗസ്ഥരെ കണ്ട് പരിഭ്രാന്തരായാണ് സ്ത്രീകളടക്കമുള്ളവര്‍ പരാജയപ്പെട്ടതെന്ന് ആരോപണമുണ്ട്. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന വൈകുന്നേരം നാലിനാണ് പൂര്‍ത്തിയായത്. രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ടെസ്റ്റ് നടത്തുന്നതിനാലാണ് ദിവസം നൂറുപേരെ പ്രവേശിപ്പിക്കാന്‍ കഴിയുന്നതെന്ന് ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ പറയുന്നത്.