d

കൊല്ലം : യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വർണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ യുവതി അടക്കം നാലുപേർ പിടിയിൽ. ചവറ പയ്യലവക്കാവ് ത്രിവേണിയിൽ ജോസഫിൻ ( മാളു, 28), ചവറ ഇടത്തുരുത്ത് നഹാബ് മൻസിലിൽ നഹാബ് (30), ചവറ മുകുന്ദപുരം അരുൺ ഭവനത്തിൽ അരുൺ (28), പാരിപ്പള്ളി മീനമ്പലത്ത് എസ്.എൻ നിവാസിൽ അരുൺ (30) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശക്തികുളങ്ങര സ്വദേശിയായ യുവാവിനെയാണ് യുവതിയും സംഘവും ഹണിട്രാപ്പിൽ കുടുക്കിയത്. യുവാവിനെ ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിച്ച ശേഷം വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു, കൊല്ലം താലൂക്ക് ഓഫീസിന് സമീപമുള്ള അറവുശാലയുടെ സമീപത്ത് എത്തിയ യുവാവിനെ പ്രതികൾ ചേർന്ന് മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും സ്വർണ മോതിരവും കവരുകയുമായിരുന്നു. യുവാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഒന്നാം പ്രതിയായ യുവതി മയക്കുമരുന്ന് കേസിൽ അടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലം എ,സി.പി അനുരൂപിന്റെ നിർദ്ദേശാനുസരണം ഈസ്റ്റ് എസ്.ഐമാരായ ദിൽജിത്ത്, ഡിപിൻ, ആശാ ചന്ദ്രൻ, എസ്.എസ്.ഐ സതീഷ്‌കുമാർ എസ്.സി.പി.ഒ അനീഷ്, സി.പി.ഐ അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.