kmrl

കൊച്ചി: മെട്രോ റെയില്‍ കൊച്ചിക്ക് അലങ്കാരമായി നീണ്ട് നിവര്‍ന്ന് കിടക്കാനും വികസിക്കാനും തുടങ്ങിയിട്ട് വര്‍ഷം പലത് പിന്നിട്ടു. മെട്രോയുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും വരാറുണ്ട്. സങ്കടകരമായ മരണ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ അതൊന്നും മെട്രോ ട്രെയിനുമായി ബന്ധപ്പെട്ടല്ല. അതെല്ലാം മെട്രോയെ താങ്ങി നിര്‍ത്തുന്ന തൂണുകളുമായി ബന്ധപ്പെട്ടാണ്. തൂണെന്ന് പറയുമ്പോള്‍ എല്ലാ തൂണുകളും അല്ല. പ്രധാനമായും 825ാം നമ്പര്‍ തൂണും സമീപത്തുള്ള 826ാം നമ്പര്‍ തൂണുമായും ബന്ധപ്പെട്ടാണ്.

കൊച്ചിയിലെ സഹോദരന്‍ അയ്യപ്പന്‍ റോഡിനും ഇളംകുളത്തിനും സമീപമുള്ള ഇളംകുളം സ്റ്റേഷനോട് ചേര്‍ന്നുള്ള 825,826 നമ്പര്‍ തൂണുകളുമായി ബന്ധപ്പെട്ട് ഒരു വിശ്വാസം തന്നെയുണ്ട് പ്രദേശവാസികള്‍ക്ക്. ഈ തൂണുകളെ ആളെക്കൊല്ലി എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. വിലപ്പെട്ട 14 മനുഷ്യജീവനുകളാണ് ഈ തൂണുകളില്‍ ഇടിച്ച് അവസാനിച്ചത് എന്നതാണ് വിശ്വാസത്തിന് ആധാരം. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലാണ് ഈ 14 മരണങ്ങളും സംഭവിച്ചിരിക്കുന്നത്.

പഴി മെട്രോയ്ക്കു മെട്രോ തൂണുകള്‍ക്കുമാണെങ്കിലും യഥാര്‍ത്ഥ വില്ലന്‍ അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ്. തൂണുകളോട് ചേര്‍ന്നുള്ള റോഡുകള്‍ നിരപ്പല്ലാത്തതാണ് പ്രധാന പ്രശ്‌നം. വേഗം കൂടുതലാണെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുന്നത് ഇവിടെ പതിവാണ്. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ മെട്രോ റെയില്‍ അധികൃതര്‍ ഇക്കാര്യം പരിശോധിച്ചിരുന്നു. തുടര്‍ന്ന് തുണുകളോടു ചേര്‍ന്നുള്ള റോഡ് നിരപ്പാക്കുകയും പരുക്കനാക്കുകയും ചെയ്തിട്ടുണ്ട്. രാത്രികാലങ്ങളില്‍ വേഗം നിയന്ത്രിക്കുന്നതിന് ഈ ഭാഗത്ത് പൊലീസ് ബാരിക്കേഡുകളും സ്ഥാപിക്കാറുണ്ട്.

തൃപ്പൂണിത്തുറ മുതല്‍ ആലുവ വരെയുള്ള മെട്രോ തൂണുകളുടെ അടിയില്‍ മിക്ക സ്ഥലങ്ങളിലും വാഹനത്തിരക്ക് കൂടുതലായിരിക്കും. ഈ മേഖലകളില്‍ അപകടങ്ങളും പതിവാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍ പെടുക. മെട്രോ തൂണുകള്‍ തമ്മില്‍ 100150 മീറ്റര്‍ അകലത്തില്‍ യു ടേണ്‍ എടുക്കാനുള്ള അവസരമുണ്ട്. ഇരുചക്ര വാഹനങ്ങള്‍ ഇവിടെ കൂട്ടിയിടിക്കുന്നത് പതിവാണ്. അതിവേഗത്തിലെത്തുന്ന വാഹനങ്ങള്‍ ഇത്തരം സ്ഥലങ്ങളിലെത്തുമ്പോള്‍ പെട്ടെന്നു നിര്‍ത്തേണ്ടി വരും. അപ്പോള്‍ പിന്നാലെ വരുന്ന വാഹനങ്ങളുമായും മറ്റും കൂട്ടിയിടിക്കാന്‍ സാദ്ധ്യതയേറെയാണ്.