thrissur

രണ്ടാംഘട്ട പ്രവര്‍ത്തനം ആഗസ്റ്റോടെ പൂര്‍ത്തിയാകും, 38 ലക്ഷം രൂപ ചെലവില്‍ സോളാര്‍ പ്ലാന്റും സ്ഥാപിക്കും

തൃശൂര്‍: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശക്തനില്‍ നിര്‍മ്മിച്ച ആകാശപാത ശീതീകരിക്കുന്നു. 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആകാശപ്പാത ശീതീകരിക്കുന്നത്. ഇതിനായി ആകാശപ്പാതയുടെ വശങ്ങളില്‍ ചില്ലിടുന്ന പ്രവൃത്തി പൂര്‍ത്തിയായി കഴിഞ്ഞു. രണ്ട് ലിഫ്ടുകള്‍, സോളാര്‍ സംവിധാനം, ഫുള്‍ ഗ്ലാസ് ക്ലാഡിംഗ് കവര്‍, എ.സി എന്നിവ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തും.


രണ്ടാം ഘട്ടവും അമൃത് പദ്ധതിയിലൂടെയാണ് നടപ്പിലാക്കുന്നത്. ഓഗസ്റ്റ് മാസത്തോടെ എ.സി സ്ഥാപിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാകും. ആദ്യ ഘട്ടത്തില്‍ രണ്ടു ലിഫ്ടുകളുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടുകോടി രൂപ ചെലവിലാണ് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചത്. ശക്തന്‍ ബസ് സ്റ്റാന്‍ഡ് പരിസരം, മത്സ്യമാംസ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ്, ശക്തന്‍ നഗര്‍ മൈതാനം എന്നീ നാല് ഭാഗങ്ങളില്‍ നിന്നും ആകാശപ്പാതയിലേക്ക് ചവിട്ടുപടികളിലൂടെ പ്രവേശിക്കാം.

സോളാര്‍ പ്ലാന്റ്

വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി ആകാശപ്പാതയ്ക്ക് മുകളില്‍ സോളാര്‍ പ്ലാന്റും സ്ഥാപിക്കും. 38 ലക്ഷം രൂപ ചെലവഴിച്ചാണ് സ്ഥാപിക്കുന്നത്. എ.സി, ലിഫ്ടുകളുടെ പ്രവര്‍ത്തനം എന്നിവയ്ക്കായാണിത്.


ആകാശപ്പാത

റോഡില്‍ നിന്ന് ആറുമീറ്റര്‍ ഉയരത്തില്‍ വൃത്താകൃതിയിലാണ് ആകാശപ്പാത. അതിനാല്‍ വാഹനങ്ങള്‍ക്കും തടസമില്ലാതെ കടന്നുപോകാം. മൂന്നുമീറ്റര്‍ വീതിയിലാണ് നടപ്പാലം. 280 മീറ്ററാണ് ചുറ്റളവ്. നടപ്പാലത്തിനു ചുറ്റും മുകളിലും കവചമുണ്ട്. 2018ല്‍ ഭരണാനുമതി ലഭിച്ച പദ്ധതി 2019 ഒക്ടോബറിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 2023 ആഗസ്റ്റിലാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത്.