kerala

ആലപ്പുഴ: ''ഈ പ്രായത്തിനുള്ളില്‍ ഇത്ര വലിയ ചൂട് അനുഭവിച്ചിട്ടില്ല. വീടിനുള്ളില്‍ പോലും കിടക്കാന്‍ കഴിയുന്നില്ല. രാത്രിയില്‍ ഉറങ്ങാനും സാധിക്കുന്നില്ല''.. അര്‍ബുദ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി സ്വീകരിച്ച ശേഷം വീട്ടില്‍ വിശ്രമിക്കുന്ന എഴുപത് വയസ്സുകാരന്‍ ചന്ദ്രബോസിന്റെ വാക്കുകളാണിത്.

ഓരോദിവസം ചെല്ലുന്തോറും ഉയരുന്ന താപനിലയില്‍ ഏറ്റവും ദുരിതമനുഭവിക്കുന്നത് രോഗികളും കുട്ടികളുമാണ്. പകല്‍ സമയത്ത് പുറത്തിറങ്ങി ജോലി ചെയ്യരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശമുണ്ടെങ്കിലും റോഡ് പണിയക്കമുള്ളവ തടസ്സമില്ലാതെ തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 38 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ആലപ്പുഴയില്‍ രേഖപ്പെടുത്തുന്നത്.

ചൊവ്വാഴ്ച്ച രാത്രിയില്‍ കനത്ത മഴ ലഭിച്ചതുമാത്രമാണ് നേരിയ ആശ്വാസം പകര്‍ന്നത്. ഗര്‍ഭിണികള്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്ക് താപാനുബന്ധ ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കാനിടയുണ്ട്. അമിതമായ വിയര്‍പ്പ്, കഠിനമായ ക്ഷീണം, തലവേദനആ തലകറക്കം, പേശിവലിവ്, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവ താപശരീരശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്.സൂര്യാഘാതമുണ്ടായാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി ചികിത്സ തേടണം.

വീട്ടിലും ശ്രദ്ധ വേണം

ജനാലകള്‍ തുറന്ന് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം
ദാഹം തോന്നുന്നില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം

പുറത്തിറങ്ങുമ്പോള്‍ കുടകള്‍ ഉപയോഗിക്കുക

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം

സംഭാരം, ഇളനീര്, നാരങ്ങാവെള്ളം തുടങ്ങിയവ ഉപയോഗിക്കുക

ശരീരത്തില്‍ കുമിളകളുണ്ടായാല്‍ പൊട്ടാതെ സൂക്ഷിക്കണം

കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ


കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ കുഞ്ഞുങ്ങളെ ഇരുത്തിയിട്ട് പോകരുത്. ഇടയ്ക്കിടയ്ക്ക് പാനീയങ്ങളും തിളപ്പിച്ചാറിയ വെള്ളവും കൊടുക്കുക. കൃത്രിമ പാനീയങ്ങള്‍ ഒഴിവാക്കുക. കഠിനമായ വെയിലില്‍ മൈതാനത്തും പാടത്തും കളിക്കുന്നത് ഒഴിവാക്കുക.

ജില്ലയില്‍ ഇതുവരെ ലഭിച്ച ഉയര്‍ന്ന താപനില: 38.3 ഡിഗ്രി സെല്‍ഷ്യസ്

അന്തരീക്ഷതാപം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരെ പ്രത്യേക ശ്രദ്ധ വേണം. വെയില്‍ കഠിനമാവുമ്പോള്‍ ശരീരത്തില്‍ ഹീറ്റ് റാഷ്, പേശിവലിവ്, താപശരീരശോഷണം എന്നിവ സാധാരണമായി കണ്ടുവരുന്നുണ്ട്

-ജില്ല മെഡിക്കല്‍ ഓഫീസര്‍

തണല്‍ പോയതോടെ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളില്‍ തങ്ങാന്‍ സാധിക്കുന്നില്ല. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ മാത്രമാണ് നേരിയ ആശ്വാസം

-മോഹനന്‍, ഓട്ടോറിക്ഷ ഡ്രൈവര്‍