കോട്ടയം: കോട്ടയത്ത് നിന്നും ഹൈദരാബാദിലേക്ക് നശിപ്പിച്ച് കളയുന്നതിനായ് നാർക്കോട്ടിക്ക് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ കൊണ്ടുപോയ 2000 കോടി രൂപ അനന്ദപൂർ ജില്ലയിൽ വച്ച് ആന്ധ്രാപ്രദേശ് പൊലീസ് പിടികൂടിയത് വിവാദമായി. ഡിവൈഎസ്‌പി അടക്കമുള്ളവരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു.
രണ്ട് ഇന്നോവാ കാറിലും, ഒരു ട്രാവലറിലും, കണ്ടെയ്നർ ലോറിയിലുമാണ് നോട്ടുകൾ കൊണ്ടുപോയത്. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് അനന്ദപൂർ ഡിഐജിയേയും, എസ്‌പിയെയും വിളിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയതിന് ശേഷമാണ് ആർബിഐ നിർദ്ദേശപ്രകാരം കൊണ്ടുപോയ പണം ആന്ധ്രാ പൊലീസ് വിട്ടു നൽകിയത്.
പഴകിയതും, മാറ്റിയെടുക്കാനാവാത്തതുമായ 2000 കോടി രൂപയുമായാണ് പൊലീസ് സംഘം ഹൈദരാബാദിലേക്ക് പോയത്. ആർബിഐ രേഖകൾ കാണിച്ചിട്ടും ആന്ധ്രാ പൊലീസ് കേരളാ പൊലീസിനെ വിട്ടില്ല. ഇൻകംടാക്സും ഇലക്ഷൻ കമ്മീഷനും വരെ പരിശോധനയ്‌ക്കെത്തി. നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പി സി ജോൺ, എസ് ഐ മാരായ ജയകുമാർ, അനിൽകുമാർ, സിപിഒ അനീഷ് , ബാങ്ക് ഉദ്യോഗസ്ഥർ, സുരക്ഷയ്ക്കായി പോയ പട്ടാളക്കാർ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.