തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗനിർദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി. രാത്രി പത്ത് മുതൽ പുലർച്ചെ രണ്ട് വരെ വൻകിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃക്രമീകരിക്കണം. രാത്രി ഒൻപതിന് ശേഷം അലങ്കാര ദീപങ്ങളും പരസ്യബോർഡുകളും പ്രവർത്തിപ്പിക്കരുത്. വീടുകളിൽ എ.സിയുടെ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിൽ ക്രമീകരിക്കണം. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തി വീണ്ടും കെ.എസ്.ഇ.ബി സർക്കാരിന് റിപ്പോർട്ട് നൽകും. ജലവിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റിയുടെ പ്ലംബിംഗ് ഒഴിവാക്കണം ലിഫ്റ്റ് ഇറിഗേഷന്റെയും ജല അതോറിറ്റിയുടെയും പമ്പിംഗ് രാത്രി ഒഴിവാക്കണമെന്നും കെ.എസ്.ഇ.ബി നിർദ്ദേശിച്ചു.
അതേസമയം സംസ്ഥാനത്ത് പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാദ്ധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്
തൃശൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ഉഷ്ണതരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഈ അവസ്ഥയിൽ സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാദ്ധ്യത കൂടുതലാണ്.
കെ.എസ്.ഇ.ബിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
സംസ്ഥാനത്ത് ലോഡ് ഷെഡിംങ് ഉണ്ടാകില്ല. ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനത്തില്‍ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും പൊതുജനങ്ങളുടെ സഹകരണത്തോടെ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമതയോടെ നടത്താന്‍ തീരുമാനിച്ചു. കെ.എസ്.ഇ.ബി. നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെയാണ് വൈദ്യുതി ആവശ്യത്തിനു മാത്രമായി ഉപയോഗിക്കേണ്ടത്.
രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയുള്ള സമയത്ത് വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം പുന:ക്രമീകരിക്കാന്‍ ആവശ്യപ്പെടും.
ജലവിതരണത്തെ ബാധിക്കാതെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിംങ് ക്രമീകരിക്കാനും ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകളും പീക്ക് സമയത്ത് പ്രവര്‍ത്തിപ്പിക്കാതിരിക്കാനും ആവശ്യപ്പെടും.
വൈകുന്നേരം 9 മണി കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളില്‍ അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളിലെ വിളക്കുകളും പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കണം.
ഗാര്‍ഹിക ഉപഭോക്താക്കള്‍ എയര്‍ കണ്ടീഷണറുകള്‍ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുന്നതാണ് ഉത്തമം. ഈ സമയത്ത് അനാവശ്യ വിളക്കുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കാനും ശ്രദ്ധിക്കുക.
ഇത്തരത്തില്‍ ഉപഭോക്താക്കളുടെ സഹകരണത്തോടുകൂടി സ്വയം നിയന്ത്രണങ്ങളിലൂടെ സഹകരിച്ച് മുന്നോട്ട് പോകാനാകും.
ഫീല്‍ഡ് തലത്തില്‍ ക്രമീകരണങ്ങള്‍ നടത്താന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തി. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം കെ.എസ്.ഇ.ബി. വീണ്ടും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതായിരിക്കും.
ഇന്നലത്തെ ഉപഭോഗം വീണ്ടും റെക്കോര്‍ഡിട്ടു. മാക്സിമം ഡിമാന്റ് 5854 മെഗാവാട്ടായി. ഉപഭോഗം 114.1852 ദശലക്ഷം യൂണിറ്റ്.
ഉപഭോക്താക്കള്‍ സഹകരിച്ചാല്‍ ബുദ്ധിമുട്ടൊഴിവാക്കി മുന്നോട്ടു പോകാം.
ഇപ്പോഴത്തെ അവസ്ഥ അനിതര സാധാരണമായ ഒരു പ്രകൃതി ദുരന്തമായി കണ്ട് പ്രശ്ന പരിഹാരത്തിനായി പൊതുജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ പരമാവധി ഉപഭോഗം കുറച്ചുകൊണ്ട് പ്രത്യേകിച്ചും രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 2 മണിവരെയുള്ള സമയത്ത് കെ.എസ്.ഇ.ബി.യുമായി സഹകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സാങ്കേതിക കാരണത്താല്‍ വൈദ്യുതി മുടങ്ങുമ്പോള്‍ കെ.എസ്.ഇ.ബി. ഓഫീസുകളില്‍ ബഹളം ഉണ്ടാക്കുന്നതും, ജീവനക്കാരരുടെ ജോലി തടസ്സപ്പെടുത്തുന്നതും വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനം താറുമാറാക്കുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.