കെഎസ്‌ആർടിസി ഡ്രൈവർ യദുവിനെതിരെ കൂടുതൽ പ്രതികരണവുമായി നടി റോഷ്‌ന ആൻ റോയ്. ഒരുവർഷം മുൻപ് നടന്ന സംഭവം യദുവിന് ഓർമ്മയില്ലെങ്കിലും തനിക്ക് ഓർമ്മയുണ്ടെന്നും അത്രയും മോശമായാണ് തന്നോട് സംസാരിച്ചതെന്നും നടി ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി.
'സംഭവദിവസം മലപ്പുറത്തുനിന്ന് എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു ഞാൻ. തൃശൂരിനെപ്പറ്റി വലിയ ധാരണയില്ല. കൃത്യം ഈ പഞ്ചായത്ത് എന്ന് പറയാൻ ആ സ്ഥലത്തെപ്പറ്റി വലിയ അറിവില്ല. കുന്നംകുളം എന്നായിരുന്നു ഞാൻ പോസ്റ്റിൽ പറഞ്ഞത്. എന്നാൽ ഞാൻ കഴിഞ്ഞദിവസം പങ്കുവച്ച പോസ്റ്റിനൊപ്പം കൊടുത്തിരുന്ന ചിത്രത്തിൽ ഒരു സ്ഥലത്തിന്റെ ബോർഡ് കാണാം. ഒരു കടയുടെ ബോർഡ് ആണത്. അതിൽ മുതുവറ എന്ന സ്ഥലം നൽകിയിട്ടുണ്ട്. അവിടെയാണ് എംവിഡി ഉണ്ടായിരുന്നത്. അവിടെവച്ചാണ് എംവിഡിയോട് കാര്യങ്ങൾ വിശദീകരിച്ചത്. ജൂൺ 19ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്.
പ്രദേശത്ത് അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. രണ്ടുവണ്ടികൾക്ക് കഷ്ടിച്ച് പോകാനുള്ള സ്ഥലം മാത്രമാണ് അവിടെയുണ്ടായിരുന്നത്. വളരെ സ്‌പീഡിലാണ് യദു അന്ന് ബസ് ഓടിച്ചിരുന്നത്. ബസ് കുറേ ഹോൺ അടിക്കുകയും ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പണി നടക്കുന്നതിനാൽ പതിയെ പോകണമെന്ന് അവിടെ വ്യക്തമായി എഴുതിവച്ചിട്ടും ഉണ്ടായിരുന്നു. ആംബുലൻസ് പോകുന്നതുപോലെയായിരുന്നു യദു ബസ് ഓടിച്ചത്'- റോഷ്‌ന വ്യക്തമാക്കി. അതേസമയം, നടിയുമായി തർക്കം നടന്നതായി ഓർമ്മയില്ലെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് ഡ്രൈവർ യദു പ്രതികരിച്ചത്.