തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ജനദ്രോഹമാണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു.
ഈ മാസത്തെ ബില്ലില്‍ വൈദ്യുതി യൂണിറ്റിന് 19 പൈസ വച്ച് സര്‍ചാര്‍ജ് ഈടാക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്ല്യമാണ്. കഴിഞ്ഞ ആറ് മാസമായി നിലവിലുള്ള ഒമ്പത് പൈസയ്ക്ക് പുറമെ 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള പുതിയ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. നിലവിൽ വൈദ്യുതി ചാർജ് വർദ്ധനവ് കാരണം ജനങ്ങൾ വലയുമ്പോഴാണ് കൂടുതൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗാണ് നടക്കുന്നത്. കൊടും ചൂടുകാലത്ത് ജനങ്ങൾക്ക് നരകയാതന നൽകുന്ന നടപടിയാണിത്. നിയന്ത്രണം എന്ന പേരിൽ നടക്കുന്ന ഈ തട്ടിപ്പിനെതിരെ പല സ്ഥലത്തും നാട്ടുകാർ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. ഇങ്ങനെ പോയാൽ ജനങ്ങൾ കെഎസ്ഇബി കയ്യേറുന്ന സാഹചര്യമുണ്ടാകുമെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
വൈദ്യുതി ഉപഭോഗം കഴിഞ്ഞദിവസം റെക്കാഡ് ഉയരത്തിലെത്തിയതോടെ പ്രാദേശികതല വൈദ്യുതി നിയന്ത്രവും ആരംഭിച്ചിരിക്കുകയാണ്. രാത്രി ഏഴു മുതൽ പുലർച്ചെ രണ്ടു മണിവരെയുള്ള സമയങ്ങളിലാണ് പ്രാദേശിക നിയന്ത്രണം നടപ്പാക്കുന്നത്. വ്യാപാരസ്ഥാപനങ്ങൾ, കടകൾ എന്നിവയ്ക്കാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുന്നത്.