കോഴിക്കോട് : സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ മന്ത്രിസംഘം സഞ്ചരിച്ച ബസ് പൊതുജനങ്ങൾക്കായുള്ള ആദ്യ സർവീസ് ആരംഭിച്ചു. പക്ഷേ, ബസിന്റെ വാതിൽ കേടായതോടെ ആദ്യ യാത്രതന്നെ കല്ലുകടിയായി. ഒടുവിൽ ചരടുകൊണ്ട് വാതിൽ കെട്ടിവച്ചായിരുന്നു യാത്ര തുടർന്നത്.
ഇന്ന് പുലർച്ചെ നാലരയോടെ കോഴിക്കോട് - ബംഗളൂരു റൂട്ടിൽ അന്തർ സംസ്ഥാന സർവീസായ ഗരുഡ പ്രീമിയം ആയാണ് സർവീസ് ആരംഭിച്ചത്. എന്നാൽ ഓട്ടം തുടങ്ങി അല്പം കഴിഞ്ഞതോടെ ഡോറിലെ ഹൈട്രോളിക് സംവിധാനം കേടായി തനിയെ തുറന്നുപോവുകയായിരുന്നു. ബലംപ്രയോഗിച്ച് അടച്ച് യാത്ര തുടരാൻ ശ്രമിച്ചെങ്കിലും ഇടയ്ക്കിടെ ഡോർ തുറന്നുകൊണ്ടേയിരുന്നു. ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. തുടർന്ന് യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു. പിന്നീട് ബത്തേരി ഡിപ്പോയിലെത്തി പ്രശ്നം പരിഹരിച്ചു. എമർജൻസി എക്സിറ്റ് സ്വിച്ച് ഓണായി കിടന്നതായിരുന്നു ഡോർ ഇടയ്ക്കിടെ തുറന്നുപോകാൻ കാരണമായത്.
വിഐപി ബസിൽ കന്നിയാത്ര നടത്താൻ ടിക്കറ്റെടുത്ത് കയറിയ യാത്രക്കാർക്ക് ബസിലെ പ്രശ്നം കടുത്ത നിരാശയാണ് ഉണ്ടാക്കിയത്. ഏപ്രിൽ മുപ്പതിനാണ് സീറ്റ് ബുക്കിംഗിന് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയത്. രണ്ടുദിവസംകൊണ്ട് ടിക്കറ്റ് പൂർണമായും തീർന്നു. 26 സീറ്റുകളാണ് ബസിലുള്ളത്.ഇതിൽ മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനെത്തിയവരാണ് ഏറെയും. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്.
താമരശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു വഴിയാണ് സർവീസ്. യാത്രയ്ക്കിടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. മൊബൈൽ ചാർജർ സംവിധാനവും ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവുമുണ്ട്. മന്ത്രിമാർ ഇരുന്ന സീറ്റുകളെല്ലാം മാറ്റി പുതിയ പുഷ്ബാക്ക് സീറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ബസിലുണ്ടായിരുന്ന ടോയ്ലറ്റും ലിഫ്റ്റും നിലനിറുത്തിയിട്ടുണ്ട്.