shreyas-talpade

മുംബയ്: തനിക്ക് ഹൃദയാഘാതം വരാൻ കാരണം കൊവിഡ് 19 വാക്‌സിൻ ആകാമെന്ന് ബോളിവുഡ് നടൻ. ഗോൽമാൽ സിനിമയിലൂടെ ശ്രദ്ധേയനായ താരം ശ്രേയസ് താൽപാഡെയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞവർഷമായിരുന്നു താരത്തിന് ഹൃദയാഘാതമുണ്ടായത്.

'ഞാൻ പുകവലിക്കാറില്ല, സ്ഥിരമായി മദ്യപിക്കുന്ന ആളുമല്ല, പുകയില ഉത്‌പന്നങ്ങൾ ഉപയോഗിക്കാറുമില്ല. എന്റെ കൊളസ്ട്രോൾ ലെവൽ കുറച്ച് ഉയർന്ന അളവിലാണ്, എന്നാൽ ഇക്കാലത്ത് അത് സാധാരണമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. മരുന്ന് കഴിച്ചതോടെ അത് കുറഞ്ഞ അളവിലേയ്ക്ക് എത്തുകയും ചെയ്തു. എനിക്ക് ഡയബറ്റീസോ ബിപിയോ ഇല്ല, അങ്ങനെ ഒരു അസുഖങ്ങളുമില്ലെങ്കിൽ പിന്നെ മറ്റന്തായിരിക്കാം കാരണം? ശ്രേയസ് അഭിമുഖത്തിനിടെ പറഞ്ഞു.

'കൊവിഡ് വാക്‌സിൻ എടുത്തതിന് ശേഷമാണ് എനിക്ക് തളർച്ചയും ക്ഷീണവും അനുഭവപ്പെടാൻ തുടങ്ങിയത്. പ്രചരിക്കുന്ന കാര്യങ്ങളിൽ ചിലപ്പോൾ സത്യമുണ്ടായിരിക്കാം. ഒന്നുങ്കിൽ കൊവിഡ് മൂലമാകാം അല്ലെങ്കിൽ അതിന്റെ വാക്‌സിൻ ആകാം. ഇതിൽ ഏതിനെങ്കിലും ബന്ധമുണ്ടാകാം. നമ്മുടെ ശരീരത്തിലേയ്ക്ക് എന്താണ് നമ്മൾ കടത്തിവിട്ടതെന്ന് നമ്മുക്കറിയില്ല എന്നത് നിർഭാഗ്യകരമാണ്. നമ്മൾ കമ്പനികളെ വിശ്വസിച്ച് മരുന്നെടുത്തു. കൊവിഡിന് മുൻപ് ഇത്തരം സംഭവങ്ങളെക്കുറിച്ച് കേട്ടിട്ടില്ല'- നടൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞവർഷം ഡിസംബറിൽ മുംബയിൽ 'വെൽകം ടു ദി ജംഗിൾ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ശ്രേയസിന് ഹൃദയാഘാതം ഉണ്ടായത്. ഇക്‌ബാൽ, ഓം ശാന്തി ഓം, ഡോർ, ഗോൽമാൽ 3, കോൻ പ്രവീൺ താംബെ, ഹൗസ്‌ഫുൾ 2 എന്നിവയാണ് താരത്തിന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.