crime

മുംബയ്: 18 കോടിയിലധികം വില വരുന്ന സ്വര്‍ണം കടത്തിയ രാജ്യത്തെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബയ് വിമാനത്താവളത്തില്‍ പിടിയില്‍. കഴിഞ്ഞ ആഴ്ചയാണ് അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ സാകിയ വര്‍ദാക്കിനെ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) പിടികൂടിയത്. മൂന്ന് വര്‍ഷമായി മുംബയില്‍ കൗണ്‍സില്‍ ജനറലായും ഒരു വര്‍ഷമായി ആക്ടിംഗ് അബാസഡറുമായി സാകിയ പ്രവര്‍ത്തിക്കുന്ന് സാകിയ ഇന്നലെ രാജിവച്ചു. ഏപ്രില്‍ 25നാണ് ഉദ്യോഗസ്ഥ ഡി.ആര്‍.ഐ.യുടെ പിടിയിലായത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 18.6 കോടി രൂപ വിലവരുന്ന 25 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നില്ല.

ദുബായില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ വൈകിട്ട് 5.45ന് മുംബയിലെത്തിയ ഉദ്യോഗസ്ഥയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിറുത്തുകയും പരിശോധിക്കുകയുമായിരുന്നു. മകനോടൊപ്പമാണ് സാകിയ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കേണ്ട വസ്തുക്കളൊന്നും കൈയിലില്ലെന്ന് അവകാശപ്പെട്ട ഇരുവരും ഗ്രീന്‍ ചാനല്‍ വഴി പുറത്തുകടന്നു. വിമാനത്താവളത്തിന് പുറത്തേക്ക് പോകുന്നതിനിടെയാണ് ഡി.ആര്‍.ഐ സംഘം തടഞ്ഞത്.

അഞ്ച് ട്രോളി ബാഗുകളും ഒരു ഹാന്‍ഡ് ബാഗും ഒരു സ്ലിംഗ് ബാഗും ഒരു നെക്ക് പില്ലോയുമാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. ഇതോടെ സാകിയയെ ശരീരപരിശോധനയ്ക്ക് വിധേയയാക്കാനായി പ്രത്യേകമുറിയിലേക്ക് മാറ്റി. തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെടുത്തത്.

ജാക്കറ്റിനും ലെഗിന്‍സിനും ബെല്‍റ്റിനും ഉള്ളിലായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.പിന്നാലെ ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യാതൊരു രേഖകളും ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് കസ്റ്റംസ് ആക്ട് അനുസരിച്ച് സ്വര്‍ണം പിടിച്ചെടുത്തത്. ഇവരുടെ മകനെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെടുത്തില്ല.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി താന്‍ വ്യക്തിപരമായി നിരവധി ആക്രമണങ്ങള്‍ക്കും അപകീര്‍ത്തികള്‍ക്കും ഇരയാകുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് രാജി വച്ചതെന്നും സാകിയ എക്‌സില്‍ കുറിച്ചു. അഫ്ഗാന്‍ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രതിസന്ധികളെ ലോകത്തെ അറിയിക്കുന്നതിനും തന്റെ ജോലിയെയും ഇത് സാരമായി ബാധിച്ചുവെന്നും അവര്‍ പറഞ്ഞു.