manu

തൃശൂർ: കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. ശിവപുരം സ്വദേശി മനുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ ചേർപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയും മനുവും മദ്യപിച്ചിട്ടുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.

പത്തനംതിട്ടയിലും ബൈക്കപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച് പോയ 17കാരനും മരിച്ചിരുന്നു. നെല്ലിക്കാല സ്വദേശിയായ സുധീഷാണ് സംഭവ സ്ഥലത്തുവച്ച് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടുകൂടിയായിരുന്നു അപകടം.

അപകടത്തിന് ശേഷം ബൈക്കുമായി കടക്കാൻ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സുധീഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കികൊണ്ടുപോകവേയാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധീഷിനെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയാൻ സഹദ് ശ്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തുളള സിസിടിവിയിൽ നിന്നും ആറന്മുള പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ച് സുധീഷിന്റെ മരണത്തിനിടയാക്കിയതിന് പൊലീസ് സഹദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.