കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ സന്ദർശനത്തിനായി കുടുംബസമേതം ദുബായിലേക്ക് തിരിച്ചു. ഇന്ന് രാവിലെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹം യാത്ര തിരിച്ചത്. ദുബായിലെത്തുന്ന അദ്ദേഹം മകനെയും കുടുംബത്തെയും സന്ദർശിക്കും. 15 ദിവസത്തിൽ കൂടുതൽ യാത്രയുണ്ടാകുമെന്നാണ് വിവരം. മറ്റ് രാജ്യങ്ങളിൽ മുഖ്യമന്ത്രി സന്ദർശനം നടത്തുമോ എന്ന കാര്യം വ്യക്തമല്ല.
മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണ വിജയനും മുഖ്യമന്ത്രിക്കൊപ്പം ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ദുബായ്‌ക്ക് പുറമേ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും റിയാസും വീണയും സന്ദർശനം നടത്തും. 19 ദിവസത്തേക്കാണ് റിയാസിന് യാത്രാ അനുമതി ലഭിച്ചിരിക്കുന്നത്.
ഔദ്യോഗിക സന്ദർശന വേളകളിൽ യാത്ര സംബന്ധിച്ച വിവരങ്ങൾ സർക്കാർ പത്രക്കുറിപ്പിലൂടെ പുറത്തുവിടുകയാണ് പതിവ്. എന്നാൽ, ഇപ്പോഴുള്ളത് സ്വകാര്യ സന്ദർശനമായതിനാൽ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അടുത്ത ദിവസങ്ങളിൽ തീരുമാനിച്ചിരുന്ന പൊതുപരിപാടികൾ മാറ്റിവച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര.
അതേസമയം, മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. കേസിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിനായി വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി വീണാ വിജയന് മാസപ്പടി നൽകിയെന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില രേഖകൾ മാത്യു കുഴൽനാടന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ രേഖകളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിരുന്നില്ല.
മാസപ്പടി കേസിൽ മുഖ്യമന്ത്രി സിഎംആർഎല്ലിന് ചെയ്തുകൊടുത്തെന്ന് ആരോപിക്കുന്ന അവിഹിത പ്രത്യുപകാരം തെളിയിക്കാനോ വിജിലൻസ് കോടതിയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനോ കഴിഞ്ഞ ദിവസം മാത്യു കുഴൽനാടന് സാധിച്ചിരുന്നില്ല. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം വി രാജകുമാരയാണ് മേയ് മൂന്നിന് കേസ് പരിഗണിച്ചത്.