mathew

കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകൾ വീണ വിജയനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. കോടതി നേരിട്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാത്യു കുഴൽനാടൻ കോടതിയെ സമീപിച്ചത്.

സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിനായി വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി വീണാ വിജയന് മാസപ്പടി നൽകിയെന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില രേഖകൾ മാത്യു കുഴൽനാടന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

എന്നാൽ രേഖകളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി. മാസപ്പടി കേസിൽ മുഖ്യമന്ത്രി സിഎംആർഎല്ലിന് ചെയ്തുകൊടുത്തെന്ന് ആരോപിക്കുന്ന അവിഹിത പ്രത്യുപകാരം തെളിയിക്കാനോ വിജിലൻസ് കോടതിയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനോ മാത്യു കുഴൽനാടന് സാധിച്ചില്ല. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം വി രാജകുമാരയാണ് മേയ് മൂന്നിന് കേസ് പരിഗണിച്ചത്.