തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. കെഎസ്ആർടിസി ഡ്രെെവർ യദുവിന്റെ പരാതിയിലാണ് കേസെടുക്കാൻ കന്റോണ്‍മെന്റ് പൊലീസിന് കോടതി നിർദേശം നൽകിയത്.
മേയർ ആര്യാ രാജേന്ദ്രൻ, മേയറുടെ ഭർത്താവും ബാലുശേരി എംഎൽഎയുമായ കെ എം സച്ചിൻ ദേവ്, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയുന്ന യുവാവ് എന്നിവർക്കെതിരെ കേസെടുക്കാനാണ് യദു ഹർജി നൽകിയത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസിൽ അതിക്രമിച്ച് കടന്നതും അന്യായമായി തടഞ്ഞ് വച്ചതും അസഭ്യം പറഞ്ഞതും തെളിവു നശിപ്പിച്ചതും അടക്കമുളള കുറ്റങ്ങളും ചുമത്തണമെന്നാണ് ഹർജിയിലെ ആവശ്യം. യദുവിന്റെ പരാതിയിൽ പൊലീസ് കേസെടുക്കാത്തതുകൊണ്ടാണ് കോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ നാലാം തീയതിയും സമാന സംഭവത്തിന് കന്റോൺമെന്റ് പൊലീസ് മേയർക്കും ഭർത്താവിനും ഒപ്പമുണ്ടായിരുന്ന അഞ്ച് പേർക്കുമെതിരെ കേസെടുത്തിരുന്നു. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് കാട്ടി നൽകിയ പൊതുതാത്പര്യ ഹർജിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.ഗതാഗതം തടസപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. അഭിഭാഷകനായ ബെെജു നോയലിന്റെ ഹർജിയിലാണ് നടപടി. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നായിരുന്നു ബെെജു നോയൽ നൽകിയ പരാതി.