കുടുംബത്തെ സഹായിക്കാനായി ചെറുപ്രായത്തിൽ തന്നെ പലതരം ജോലികൾ ചെയ്യുന്ന കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പലരും പഠനവും ജോലിയും ഒന്നിച്ചാണ് കൊണ്ടുപോകുന്നത്. പക്ഷേ ചിലർക്ക് പ്രാരാബ്ദം മൂലം പഠനം ഉപേക്ഷിക്കേണ്ടിവരും.
തെരുവിൽ റൊട്ടി പോലുള്ള ആഹാരമുണ്ടാക്കി വിൽക്കുന്ന പത്ത് വയസുകാരനായ ജസ്പ്രീതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫുഡ് വ്ളോഗറായ സരബ്ജീത് സിംഗ് ആണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ഡൽഹിയിലെ തിലക് നഗറിൽ നിന്നുള്ളതാണ് വീഡിയോ.
അടുത്തിടെയാണ് കുട്ടിയുടെ പിതാവ് മരിച്ചത്. ഇതിനുപിന്നാലെ പിതാവിന്റെ കച്ചവടം ജസ്പ്രീത് ഏറ്റെടുക്കുകയായിരുന്നു. താനും പതിനാലുകാരിയായ തന്റെ സഹോദരിയും അമ്മാവന്റെ കൂടെയാണ് താമസം. അമ്മ ഉപേക്ഷിച്ചെന്നും കുട്ടി വ്ളോഗറോട് വെളിപ്പെടുത്തി. തന്റെയും സഹോദരിയുടെയും ചെലവുകൾക്കായിട്ടാണ് കച്ചവടം നടത്തുന്നതെന്നും ജസ്പ്രീത് പറയുന്നു.
വളരെപ്പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഈ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെയും ശ്രദ്ധയിൽപ്പെട്ടു. കുട്ടിയുടെ വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങരുതെന്നും ബന്ധപ്പെടാൻ സാധിക്കുന്ന ഫോൺ നമ്പർ ഉണ്ടെങ്കിൽ തരണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര എക്സിൽ വീഡിയോ പങ്കുവച്ചിട്ടുണ്ട്. കുട്ടിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
Courage, thy name is Jaspreet.
— anand mahindra (@anandmahindra) May 6, 2024
But his education shouldn’t suffer.
I believe, he’s in Tilak Nagar, Delhi. If anyone has access to his contact number please do share it.
The Mahindra foundation team will explore how we can support his education.
pic.twitter.com/MkYpJmvlPG