ന്യൂഡൽഹി: രാജ്യത്തെ ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപ്പോലെയെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർ ചൈനക്കാരെപ്പോലെയെന്നും പരാമർശിച്ച സാം പിത്രോഡ ഓവർസീസ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പിത്രോഡയുടെ രാജി സ്വീകരിച്ചു. നാനാത്വത്തിൽ ഏകത്വമുള്ള രാജ്യമാണ് ഇന്ത്യയെന്നും ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനമെന്തെന്നും പറയുന്നതിനിടെയാണ് വിവാദ പരാമർശം സാം പിത്രോഡ നടത്തിയത്.
ദി സ്‌റ്റേറ്റ്സ്മാൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പിത്രോഡ പറഞ്ഞത്. 'ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ളവർ ചൈനക്കാരെ പോലെയാണ്, പടിഞ്ഞാറുള്ളവർ അറബികളെപ്പോലെയും വടക്കുഭാഗത്തുള്ളവർ വെള്ളക്കാരെ പോലെയും ദക്ഷിണേന്ത്യക്കാർആഫ്രിക്കക്കാരെപ്പോലെയുമാണ്. എന്നിരുന്നാലും ഞങ്ങൾ സഹോദരീസഹോദരന്മാരാണ്.' സാം പിത്രോഡ അഭിപ്രായപ്പെട്ടു.
'നമ്മളെല്ലാം വ്യത്യസ്ത ഭാഷകളെയും മതങ്ങളെയും ആചാരങ്ങളെയും ഭക്ഷണത്തെയും ബഹുമാനിക്കുന്നവരാണ്. അതിനെ ഞാനും ബഹുമാനിക്കുന്നു. എല്ലാവർക്കും ഇവിടെ ഇടമുണ്ട്, എല്ലാവരും വിട്ടുവീഴ്ച ചെയ്യുന്നു. അതാണ് ഞാൻ വിശ്വസിക്കുന്ന ഇന്ത്യ.' സാം പിത്രോഡ പറഞ്ഞു. അതേസമയം സാം പിത്രോഡയുടെ പരാമർശങ്ങൾ കോൺഗ്രസ് തള്ളിയിരുന്നു പിത്രോഡയുടെ പരാമർശങ്ങൾ നിർഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണെന്നാണ് ജയ്റാം രമേശ് പറഞ്ഞത്.