ഹൈദരാബാദ്: ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ നിർണായക മത്സരത്തിൽ പത്ത് വിക്കറ്റിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെ ലക്നൗ സൂപ്പർ ജയ്ന്റ്സ് ക്യാപ്ടൻ കെ.എൽ രാഹുലിനോട് ടീം ഉടമ സഞ്ജീവ് ഗോയങ്ക ദേഷ്യപ്പെട്ട് സംസാരിക്കുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി. മത്സരശേഷം ലക്നൗ ഡഗൗട്ടിൽ വച്ചായിരുന്നു സംഭവം. ഇരുവരും തമ്മിൽ എന്താണ് പറഞ്‌തെന്ന് വ്യക്തമല്ല. തുടർച്ചയായി ദേഷ്യപ്പെട്ട് സംസാരിക്കുന്ന ഗോയങ്കയ്ക്ക് മുന്നിൽ മറുപടിയില്ലാതെ പലപ്പോഴും രാഹുൽ കുഴങ്ങി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് നേടിയത്. എന്നാൽ മറുപടിക്കിറങ്ങിയ ഹൈദരാബാദ് ഓപ്പണർമാരയ ട്രാവിസ് ഹെഡിന്റെയും (30 പന്തിൽ 89), അഭിഷേക് ശർമ്മയുടേയും (28 പന്തിൽ 75) വെടിക്കെട്ട് ബാറ്റിംഗിന്റെ പിബലത്തിൽ വെറും 9.4 ഓവറിൽ വിക്കറ്റ് നവഷ്ടമില്ലാതെ വിജയലക്ഷ്യത്തിലെത്തി.
33 പന്തിൽ 29 റൺസ് നേടിയ രാഹുലിന്റെ മെല്ലെപ്പോക്ക് ലക്നൗവിന് പവർപ്ലേയിൽ റൺറേറ്റ് ഉയർത്താൻ കഴിയാത്തതിന് പ്രധാന കാരണമായിരുന്നു.
വലിയ വിമർശനം
അതേസമയം ഗോയങ്ക രാഹുലിനോട് പരസ്യമായി ദേഷ്യപ്പെട്ടതിനെതിരെ വലിയ വിമർശനമാണ് സാമൂഹ്യമാദ്ധയമങ്ങളിൽ എല്ലാം ഉയരുന്നത്. ക്യാപ്ടനെ കാണികൾക്കും ക്യാമറകൾക്കും മുന്നിൽ വച്ച് വിമർശിച്ചത് ഒട്ടും ശരിയായില്ലെന്നാണ് അഭ്രിപായം ഉയരുന്നത്. രാഹുൽ ലക്നൗവിൽ തുടരരുതെന്നും കർണാടകക്കാരനായ രാഹുൽ ആർ.സി.ബിയിലേക്ക് മടങ്ങിവരണമെന്നും നിരവധിപ്പേർ ആവശ്യപ്പെട്ടു. കം ടു ആർ.സി.ബി എന്ന ഹാഷ് ടാഗ് ഇന്നലെ എക്സിൽ ട്രെൻഡിംഗായി.
രാഹുലിനെ മാറ്റുമോ
നിർണായകമായ ലക്നൗവിന്റെ ഇനിയുള്ള 2 മത്സരങ്ങളിൽ രാഹുലിനെ ക്യാപ്ടൻ സ്ഥാനത്ത് തുടരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാഹുലിനെ മാറ്റിയാൽ പുരാനാകും ക്യാപ്ടനാവുക.
അന്ന് ധോണി
നേരത്തേ രണ്ട് വർഷം ഐ.പി.എല്ലിൽ ഉണ്ടായിരുന്ന റൈസിംഗ് പൂനെ സൂപ്പർ ജയ്ന്റ്സിന്റെ ഉടമയായിരുന്നു ഗോയങ്ക. അന്ന് ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് ടീം ക്യാപ്ടൻ സാക്ഷാൽ ധോണയുമായും ഗോയങ്ക ഉടക്കിയിട്ടുണ്ട്. ധോണിയെ മാറ്റി സ്റ്റീവ് സ്മിത്തിനെ ക്യാപ്ടനാക്കുകയും ചെയ്തിരുന്നു ഗോയങ്ക.