news

ന്യൂഡൽഹി : പ്രവാസികളെ ഉൾപ്പെടെ കടുത്ത പ്രതിസന്ധിയിലാക്കിയ എയർ ഇന്ത്യ എക്സപ്രസ് ജീവനക്കാരുടെ സമരം അവസാനിപ്പിക്കാൻ ധാരണയായി. ജീവനക്കാരും മാനേജ്‌മെന്റും തമ്മിൽ ഡൽഹി ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം യൂണിയൻ ചർച്ചയിൽ ഉന്നയിച്ചു. ഈ ആവശ്യം അടക്കം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലെത്തിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ എച്ച്.ആ‍ർ. മേധാവിയാണ് ചർച്ചയിൽ പങ്കെടുത്തത്. ഡൽഹി ദ്വാരകയിലെ ലേബർ ഓഫീസിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചർച്ചയിൽ വൈകിട്ടോടെയാണ് തീരുമാനമായത്.

നേരത്തേ സമരത്തിൽ പങ്കെടുത്ത മുപ്പത് കാബിൻ ക്രൂ അംഗങ്ങളെ എയർ ഇന്ത്യ എക്സ്‌പ്രസ് പിരിച്ചുവിട്ടിരുന്നു. അപ്രതീക്ഷിത അവധിയെടുത്തത് ബോധപൂർവമാണെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. കൂട്ടത്തോടെ മെഡിക്കൽ ലീവ് എടുത്തത് ആസൂത്രിതമായാണെന്നും കാബിൻ ക്രൂവിന് നൽകിയ പിരിച്ചുവിടൽ കത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വ്യക്തമാക്കുന്നു. 300 ക്യാബിൻ ക്രൂ അംഗങ്ങളാണ് കൂട്ടത്തോടെ സിക്ക് ലീവെടുത്തത്.86 സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. ഇതുപതിനായിരത്തിലേറെ യാത്രക്കാരാണ് പ്രതിസന്ധിയിലായത്.

ചൊവ്വാഴ്ച രാത്രിയാണ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം തുടങ്ങിയത്. സമരത്തെ തുടർന്ന് കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ളവരുൾപ്പെടെ ഒട്ടേറെപ്പേരുടെ യാത്ര മുടങ്ങി. വിസ കാലാവധി അടുത്തവരും അത്യാവശ്യ യാത്രക്കാരുമാണ് നല്ലൊരു പങ്കും. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയതറിയുന്നത്.