മാന്നാർ : പണം നിക്ഷേപമായി സ്വീകരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുളഞ്ഞിക്കാരായ്മ വലിയകുളങ്ങര ശാന്തിഭവനത്തിൽ രശ്മിനായർ (40) ആണ് അറസ്റ്റിലായത്. ചേർത്തല സ്വദേശി ത്രേസ്യാമ്മ സേവ്യറിൽ നിന്ന് ഒൻപതര ലക്ഷം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പണം നിക്ഷേപിച്ച് ആദ്യത്തെ നാല് മാസം പലിശയായി കുറച്ച് പണം നൽകിയിരുന്നു. പിന്നീട് പണം ഒന്നും നൽകിയില്ല. തുടർന്ന് മാന്നാർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് പ്രതിയെ പിടികൂടിയത്.
കേരളത്തിന് പുറമെ തെലങ്കാനയിൽ സമാന തട്ടിപ്പ് നടത്തിയതിന് രശ്മിനായർക്ക് എതിരെ കേസുകൾ നിലവിലുണ്ട്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ ബി. രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ എസ്.ഐ സനീഷ് ടി.എസ്, എ.എസ്.ഐ മധുസൂദനൻ, വനിതാ എ.എസ്.ഐ സ്വർണരേഖ, സിവിൽ പൊലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.