
കോഴിക്കോട് : കോടികളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിൽ. മടിക്കേരിയിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ വിതരണക്കാരനായ അബ്ദുൾ റോഷനാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 40000 സിംകാർഡുകളും 150 മൊബൈൽ ഫോണുകളും ബയോമെട്രിക് സ്കാനറുകളും കണ്ടെത്തി. നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘത്തിന് ഇയാൾ സിംകാർഡ് നൽകിയതായി പൊലീസ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപയാണ് റോഷൻ തട്ടിയെടുത്തതെന്നാണ് റിപ്പോർട്ട്. സംഘത്തിലെ മറ്റു പ്രതികളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മടിക്കേരി പൊലീസും അബ്‌ദുൾ റോഷനെതിരെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് പിടിച്ചെടുത്തവയിൽ നിലവിൽ ആക്ടീവായ 1500 സിംകാർഡുകളുണ്ട്. ആക്‌ടീവാക്കാനുള്ള 2000 സിംകാർഡുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സിമ്മിന് 50 രൂപ വീതം വാങ്ങിയാണ് റോഷൻ സിം കാർഡ് നിക്ഷേപ തട്ടിപ്പ് സംഘത്തിന് നൽകിയതെന്നാണ് വിവരം. ഈ സിംകാർഡുകൾ ഇട്ടാൽ ഐ.എം.ഇ നമ്പർ മാറ്റാൻ കഴിയുന്ന ചൈനീസ് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.