രുചിക്ക് പുറമെ ശരീരത്തിന് സുഗന്ധം കൂടി നല്കുന്ന ഇൻഡോനേഷ്യൻ ഫലമായ കെപ്പൽ ചെറുപുഴ രാജഗിരിയിലും പൂവിട്ടു. കഴിഞ്ഞ പതിനാല് വർഷമായി ചെറുപുഴയിൽ കാർഷിക നഴ്സറി നടത്തുന്ന രാജഗിരി സ്വദേശിയായ ടോം ജോർജ്ജിന്റെ കൃഷിയിടത്തിലാണ് കെപ്പൽചെടി പുഷ്പിച്ചിരിക്കുന്നത്.
പിരമിഡ് ആകൃതിയിൽ വളരുന്നതും തണൽ നല്കുന്നതുമായ ചെടി ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് വളരുന്നത്. അപൂർവ്വമായി മാത്രം കായ്ക്കുന്ന ഈ ചെടി കേരളത്തിൽ പെരുമ്പാവൂരിലെ ഒരു കൃഷിയിടത്തിൽ മാത്രമാണ് ഇതിനു മുൻപ് കായ്ച്ചത്.
ഇൻഡോനേഷ്യയിൽ ഇറക്കുമതി നിയന്ത്രണം വന്നതോടെ നഴ്സറികളിൽ വിത്ത് മുളപ്പിച്ച തൈകൾ എത്തിച്ചായിരുന്നു ഇവിടെ നട്ടുപിടിപ്പിച്ചത്. തൈ നട്ട് പുഷ്പിക്കാൻ ആറ് മുതൽ എട്ട് വർഷം വരെ എടുക്കും. പുഷ്പിച്ച് കായ്കളുണ്ടാകുന്നതിനും സമയമെടുക്കും.
ഒന്നു കഴിച്ചാൽ ഒരാഴ്ച സുഗന്ധം
രുചികരമായ കെപ്പൽ പഴം. കഴിച്ചാൽ വിശപ്പ് മാറുന്നതിനൊപ്പം ഒരാഴ്ച്ചയോളം ശരീരത്തിന് സുഗന്ധം ലഭിക്കും. വിയർപ്പിന് പോലും സുഗന്ധമായിരിക്കും. രാജഭരണ കാലത്ത് ഇൻഡോനേഷ്യയിൽ രാജകുടുംബാഗംങ്ങൾക്ക് മാത്രമാണ് ഇവ കഴിക്കാൻ അനുമതിയുള്ളത്. പ്രജകളെ വിലക്കിയിരുന്നു. എന്നാൽ ഇന്ന് വ്യവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഫലവൃക്ഷമാണ് കെപ്പൽ .വർഷങ്ങളായി നഴ്സറിയിൽ വിറ്റ് വരുന്ന ഈ ചെടി പുഷ്പിച്ചതിൽ സന്തോഷവാനാണ് ടോം നിറയെ പൂത്ത മരം കായ്ഫലമാകുന്നതും കാത്തിരിക്കുകയാണ് ടോം
രാജകീയ ഫലം
ഇരുപത്തിയഞ്ചു മീറ്ററോളം ഉയരത്തിൽ നീളമേറിയ തായ്ത്തടിയും മുകളിൽ കുടപോലെ ശാഖകളുമായി കാണുന്ന നിത്യഹരിത സസ്യമാണ് കെപ്പൽ. സസ്യനാമം ‘സ്റ്റെലകോകാർപ്പസ് ബ്യൂറാഹോൾ’ (stelechocarpus burahol).തായ്ത്തടിയിൽ ഗോളാകൃതിയിലുള്ള കായ്കൾ കൂട്ടമായി വിളയുന്നു. പഴങ്ങൾക്കു പുളികലർന്ന മധുരവും മാങ്ങയുടെ രുചിയുമാണ്. പഴക്കാമ്പ് നേരിട്ടു കഴിക്കാം. വിത്തുകളാണ് കെപ്പൽ മരത്തിന്റെ നടീൽ വസ്തു. സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള പ്രദേശങ്ങളിൽ പരിചരണമില്ലാതെതന്നെ ഇവ വളർത്താം. ചെമ്പുനിറമുള്ള തളിരിലകൾ ഇവയ്ക്കു മനോഹര രൂപം നൽകുന്നു.