തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. വരുംദിവസങ്ങളിൽ വേനൽമഴ കൂടുതൽ സജീവമാകും. 14 വരെ തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. വൈകിട്ടാണ് ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുക. മൂന്ന് ദിവസത്തേക്ക് തെക്കൻ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മഴയോടൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
നാളെയും 13നും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 12ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്. വേനൽമഴ ലഭിച്ച ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി വരെ താപനിലയിൽ കുറവുവന്നിട്ടുണ്ട്. ഇന്നലെ രാത്രി സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കനത്ത മഴ പെയ്തിരുന്നു.
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.