ബംഗളൂരു: ബിജെപി നേതാവ് ദേവരാജെ ഗൗഡ കസ്റ്റഡിയിൽ. ലൈംഗികാതിക്രമ പരാതിയിലാണ് ഗൗഡയെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. ചിത്രദുർഗയിൽ നിന്ന് ബംഗളൂരുവിലേക്ക് വരുന്ന വഴിയാണ് ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ ചോർത്തിയ ഡ്രൈവർ കാർത്തിക് റെഡ്ഢി ഈ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ഏല്പിച്ചത് ദേവരാജെ ഗൗഡയെയാണ്. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ഈ ദൃശ്യങ്ങൾ ചോർന്നതിൽ പങ്കുണ്ടെന്ന് നേരത്തെ ദേവരാജ ഗൗഡ ആരോപിച്ചിരുന്നു. എസ്ഐടി അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും ഗൗഡ പറഞ്ഞിരുന്നു. ഇന്നലെയാണ് ഗൗഡയ്ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ഒരു സ്ത്രീ എത്തിയത്.
ലൈംഗിക പീഡന ദൃശ്യങ്ങൾ പുറത്തുവന്നതിൽ തനിക്ക് പങ്കില്ലെന്ന് ദേവരാജെ ഗൗഡ നേരത്തേ പറഞ്ഞിരുന്നു. അഭിഭാഷകൻ എന്ന നിലയിൽ കാർത്തികിൽ നിന്ന് ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കൈപ്പറ്റിയിട്ടുണ്ടെന്നും എന്നാൽ, മറ്റാർക്കും നൽകിയിട്ടില്ലെന്നുമാണ് ദേവരാജെ ഗൗഡ വ്യക്തമാക്കിയത്. പ്രജ്വലിന്റെ മുൻ ഡ്രൈവർ കാർത്തികിന്റെ അഭിഭാഷകനാണ് ദേവരാജെ ഗൗഡ.
ഹാസനിലെ ക്രിമിനൽ കുടുംബമാണ് രേവണ്ണയുടേത്. എന്തിനും മടിക്കില്ല. ആറു മാസം മുമ്പ് വാർത്താസമ്മേളനം നടത്തി ദൃശ്യങ്ങളെപറ്റി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ബി.ജെ.പി നേതാക്കൻമാരെയും അറിയിച്ചു. എത്ര സമ്മർദമുണ്ടായാലും സത്യത്തിനും നീതിക്കുമൊപ്പം നിൽക്കും. പീഡന ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ കടുത്ത ഭീഷണി നേരിടുകയാണെന്നും ദേവരാജ് ഗൗഡ പറഞ്ഞിരുന്നു.