ബംഗളൂരു: പോക്‌സോ കേസിൽ ജാമ്യത്തിൽ കഴിഞ്ഞിരുന്ന 22കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു സ്വദേശിയായ സത്യകുമാറാണ് മരിച്ചത്. ഇയാളുടെ മൃതദേഹം മിഷൻ റോഡിലെ കെട്ടിടത്തിൽ നിന്നാണ് കണ്ടെടുത്തതെന്ന് സമ്പങ്കിരം നഗർ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സത്യ പ്രണയത്തിലായിരുന്നു. ഒന്നര വർഷം മുൻപ് ഇരുവരും ഒളിച്ചോടിയിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഒരു മാസം മുൻപാണ് സത്യ ജാമ്യത്തിലിറങ്ങിയത്. മാതാപിതാക്കൾക്കൊപ്പം ബംഗളൂരുവിലെ വീട്ടിൽ താമസിച്ചിരുന്ന യുവാവിനെ വ്യാഴാഴ്ച മുതൽ കാണാനില്ലായിരുന്നു. പിന്നാലെയാണ് സത്യയുടെ ബന്ധുക്കൾ പൊലീസിൽ വിവരമറിയിച്ചത്. ഇതിനിടെ നാട്ടുകാരാണ് മരിച്ചനിലയിൽ യുവാവിനെ കണ്ടെത്തിയത്.
അതേസമയം, മരണത്തിനുപിന്നിൽ പെൺകുട്ടിയുടെ വീട്ടുകാരാണെന്നാരോപിച്ച് സത്യയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും മഴ പെയ്ത സമയത്താണ് കെട്ടിടത്തിലെത്തിയതെന്നുമാണ് പ്രാഥമിക നിഗമനം. സത്യയുടെ ശരീരത്തിൽ യാതൊരു വിധത്തിലുളള പാടുകളോ മുറിവുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.