ferry


കൊച്ചി: മംഗളൂരുവിനും ലക്ഷദ്വീപിനും ഇടയില്‍ അതിവേഗ ഫെറി സര്‍വീസ് ആരംഭിച്ചു. രണ്ട് സ്ഥലങ്ങളിലേക്കുമുള്ള യാത്രാ സമയത്തില്‍ അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ പദ്ധതി പൂര്‍ണതോതില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കുറവ് വരുമെന്നാണ് വിലയിരുത്തല്‍. പരളി എന്നാണ് അതിവേഗ ഫെറി സര്‍വീസിന് പേരിട്ടിരിക്കുന്നത്.

മേയ് മൂന്നിന് ലക്ഷദ്വീപില്‍ നിന്ന് മംഗളൂരുവിലെ പഴയ തുറമുഖത്തേക്ക് എത്തിയ ഫെറിയില്‍ 160 യാത്രക്കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. വെറും ഏഴു മണിക്കൂര്‍ കൊണ്ടാണ് ലക്ഷദ്വീപില്‍ നിന്ന് മംഗളൂരുവിലേക്കു ഫെറി എത്തിയത്. നേരത്തെ ഇതേ പാതയില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ വേണ്ടിയിരുന്നത് 13 മണിക്കൂര്‍ ആയിരുന്നു. അതാണ് അതിവേഗ ഫെറി വന്നതോടെ മാറിയത്.

പരീക്ഷണ സര്‍വീസുകള്‍ക്ക് ശേഷം മംഗളൂരു - ലക്ഷദ്വീപ് ടൂറിസ്റ്റ് ലൈനര്‍ സേവനം ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന് കീഴിലുള്ള ലക്ഷദ്വീപ് ഐലന്‍ഡ്സ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി.

പശ്ചിമഘട്ട നിരയിലെ ഇക്കോ ടൂറിസം, വിദ്യാഭ്യാസ ടൂറിസം, ആരോഗ്യ ടൂറിസം, വിശ്രമ വിനോദസഞ്ചാരം എന്നിവയെല്ലാം എളുപ്പമാക്കുകയും സുഗമമാക്കുകയും ചെയ്യുന്നതിന്റെ ആദ്യപടിയാണ് ഈ തുടക്കം. അതേസമയം, മഴക്കാലം ശക്തിപ്പെടുമ്പോള്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നതാണ് പദ്ധതിയില്‍ ഒരേയൊരു വെല്ലുവിളി.

സ്നോര്‍ക്ലിംഗ്, ഡൈവിംഗ് തുടങ്ങി നിരവധി ജല കായികവിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരവും ലക്ഷദ്വീപ് ഒരുക്കിയിട്ടുണ്ട്.