ബെൽഗ്രേഡ്: 1972 ജനുവരി 26... സ്വീഡനിലെ സ്‌റ്റോക്ഹോമിൽ നിന്ന് സെർബിയയിലെ ബെൽഗ്രേഡിലേക്ക് 23 യാത്രക്കാരെയും അഞ്ച് ജീവനക്കാരെയും വഹിച്ച് ജെ.എ.ടി ഫ്ലൈറ്റ് 367 എന്ന വിമാനം പറന്നുയർന്നു. എന്നാൽ, ആ വിമാനം യാത്രാമദ്ധ്യേ ചെക്കോസ്ലോവാക്യയിലെ ഒരു ചെറു ഗ്രാമത്തിൽ തകർന്നു വീണു. വിമാനത്തിലെ ബാഗേജ് കംപർട്ട്മെന്റിൽ ഒളിപ്പിച്ചിരുന്ന അജ്ഞാത ബ്രീഫ്കെയ്സ് ബോംബ് പൊട്ടിത്തെറിച്ചാണ് വിമാനം തകർന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വിമാനം രണ്ടായി പിളർന്ന് താഴേക്ക് പതിച്ചു. ദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന ഒരേയൊരാൾ ഒഴികെ ബാക്കി 27 പേരും കൊല്ലപ്പെട്ടു. വിമാനത്തിലെ അറ്റെൻഡന്റ് ആയ സെർബിയൻ സ്വദേശിനി വെസ്‌ന വുലോവിച്ച് ആയിരുന്നു രക്ഷപ്പെട്ടത്. വിമാനത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ രക്തത്തിൽ കുളിച്ച് കിടന്ന വെസ്‌നയെ രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർ കണ്ടെത്തി.
എങ്ങനെ സംഭവിച്ചു ?
10,160 മീറ്റർ (33,333 അടി ) ഉയരത്തിൽ നിന്ന് വിമാനം താഴേക്ക് പതിച്ചിട്ടും 23കാരിയായ വെസ്‌ന മാത്രം രക്ഷപ്പെട്ടത് ഏവരെയും അത്ഭുതപ്പെടുത്തി. വിമാനത്തിന്റെ ഫ്യൂസ്‌ലാഷിൽ ഫുഡ് കാർട്ടിനും സീറ്റിനും ഇടയിൽ വെസ്‌ന കുടുങ്ങിയ നിലയിരുന്നു. വിമാനത്തിൽ നിന്ന് അടർന്ന് മാറിയ ഈ ഭാഗം കുത്തനെയാണ് താഴേക്ക് പതിച്ചത്. അതും മരങ്ങൾ തിങ്ങി നിറഞ്ഞ ഭാഗത്ത് കൂടി ഊഴ്ന്ന് മഞ്ഞ് നിറഞ്ഞ കുന്നിൻ ചരിവിലേക്കാണ് പതിച്ചത്. ഇത് വീഴ്‌ചയുടെ ആഘാതം കുറയാൻ കാരണമായി. വെസ്നയുടെ ഭാഗ്യം മറ്റാർക്കും ലഭിച്ചില്ല. ക്യാബിനിൽ ഉണ്ടായിരുന്ന എല്ലാവരും പുറത്തേക്ക് പതിച്ച് തൽക്ഷണം മരിച്ചിരുന്നു.
അതിജീവനം
ദിവസങ്ങളോളം കോമയിൽ കഴിഞ്ഞ വെസ്‌നയുടെ തലയോട്ടിയിലും നട്ടെല്ലിലും ക്ഷതമേറ്റിരുന്നു. കാൽ, കൈ, വാരിയെല്ലുകൾ എന്നിവയെല്ലാം ഒടിഞ്ഞു. കുറച്ചുകാലം അരയ്‌ക്ക് താഴേക്കുള്ള ചലനശേഷി നഷ്‌ടപ്പെട്ടിരുന്നു. എന്നാൽ, ഏതാനും മാസങ്ങൾ കൊണ്ട് വെസ്ന ഇതെല്ലാം അതിജീവിച്ചെങ്കിലും പിന്നീട് കാലിന് ചെറിയ മുടന്തൽ അവശേഷിച്ചിരുന്നു. താൻ രക്ഷപ്പെട്ടതെങ്ങനെയെന്നോ അപകടമോ ഒന്നും വെസ്നയ്ക്ക് ഓർമയില്ലായിരുന്നു. വിമാനത്തിൽ അവസാനമായി യാത്രക്കാരെ സ്വീകരിച്ചത് മാത്രം വെസ്‌നയുടെ ഓർമയിൽ തെളിഞ്ഞു നിന്നു.
ഏറ്റവും ഉയരത്തിൽ നിന്നും പാരച്യൂട്ടിന്റെ പോലും സഹായമില്ലാതെ താഴേക്ക് പതിച്ചിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന ഗിന്നസ് റെക്കോർഡ് വെസ്‌നയെ തേടിയെത്തി. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ദുരന്തത്തിൽ നിന്ന് താൻ മാത്രം രക്ഷപ്പെട്ടതിന്റെ ആഘാതം വെസ്‌നയെ മാനസികമായും തളർത്തിയിരുന്നു. 2016ൽ 66ാം വയസിൽ വെസ്ന അന്തരിച്ചു.